അഞ്ചു ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്

 

ആഴ്ചകള്‍ നീണ്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആശ്വാസം പകര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അഞ്ചുദിവസത്തേയ്ക്ക് ഇറാന്റെ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം നടത്തില്ലെന്ന് ഡോണള്‍ഡ് ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന് പൂര്‍ണ്ണമായ പരിഹാരം ലക്ഷ്യമിട്ട് ഇറാനുമായി അമേരിക്ക ഫലപ്രദമായ ചര്‍ച്ച ആരംഭിച്ചതായും ട്രംപ് സൂചിപ്പിച്ചു. ചര്‍ച്ചകള്‍ തുടരുന്നതിനായി ഇറാനിയന്‍ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ഏതെങ്കിലും ആസൂത്രിത ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടതായും ട്രംപ് പറഞ്ഞു.

യുദ്ധം നാലാം ആഴ്ചയിലേക്ക് കടന്ന് ആഗോള തലത്തില്‍ എണ്ണ പ്രതിസന്ധി ഉടലെടുത്ത പശ്ചാത്തലത്തിലുള്ള താത്കാലിക വെടിനിര്‍ത്തല്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കരുത്തുപകരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.