രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും തകർത്തു; വ്യോമാക്രമണത്തെ വിജയകരമായി പ്രതിരോധിച്ച് കുവൈത്ത്
ബുധനാഴ്ച പുലർച്ചെ കുവൈത്തിന് നേരെയുണ്ടായ ശക്തമായ വ്യോമാക്രമണ നീക്കത്തെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കുവൈത്തിനെ ലക്ഷ്യമിട്ടെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും വ്യോമാതിർത്തിയിൽ വെച്ചുതന്നെ തകർത്തതായി കുവൈത്ത് സായുധ സേന അറിയിച്ചു. ആക്രമണത്തിൽ എവിടെയും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ ആറ് മണിയോടെയാണ് രാജ്യത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായത്. ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം പൂർണ്ണ സജ്ജരാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സ്റ്റാഫ് സൗദ് അൽ ഉതൈബി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 28-ന് മേഖലയിൽ സംഘർഷം ആരംഭിച്ചതു മുതൽ കുവൈത്തിന് നേരെ നിരന്തരമായ ആക്രമണശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതുവരെ 15 ക്രൂയിസ് മിസൈലുകളും 383 ബാലിസ്റ്റിക് മിസൈലുകളും 906 ഡ്രോണുകളുമാണ് കുവൈത്ത് പ്രതിരോധ സംവിധാനങ്ങൾ തകർത്തത്.