ബഹ്‌റൈൻ, കുവൈത്ത് വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രമുഖ യു.എ.ഇ വിമാനക്കമ്പനികൾ
അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാദേശിക സംഘർഷം രൂക്ഷമായതിനെത്തുടർന്ന് യു.എ.ഇയിലെ പ്രമുഖ വിമാനക്കമ്പനികൾ ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി. എമിറേറ്റ്‌സും എത്തിഹാദും ഈ റൂട്ടുകളിലേക്കുള്ള സർവീസുകൾ റദ്ദാക്കുന്നത് തുടർച്ചയായ മൂന്നാം ആഴ്ചയിലേക്കും നീട്ടി. എങ്കിലും ഫ്ലൈദുബായും എയർ അറേബ്യയും നിശ്ചിത പ്രതിദിന സർവീസുകൾ തടസ്സമില്ലാതെ തുടരുന്നുണ്ട്.
അബുദാബിയിൽ നിന്നുള്ള എത്തിഹാദ് എയർവേസ് ബഹ്‌റൈൻ സർവീസുകളും കുവൈത്തിലേക്കുള്ള നിർദിഷ്ട വിമാനങ്ങളും റദ്ദാക്കിയപ്പോൾ, ദുബായിൽ നിന്നുള്ള എമിറേറ്റ്‌സ് ബഹ്‌റൈൻ, കുവൈത്ത് റൂട്ടുകളിലെ പ്രധാന വിമാനങ്ങൾ പുനരറിയിപ്പ് ഉണ്ടാകുന്നത് വരെ റദ്ദാക്കി.
അതേസമയം, ഫ്ലൈദുബായ് ഇരുരാജ്യങ്ങളിലേക്കും പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. എയർ അറേബ്യ ചില ഷെഡ്യൂളുകളിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം സർവീസുകളും തടസ്സമില്ലാതെ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രാസമയം ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി ഉറപ്പാക്കണമെന്ന് അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.