യുഎഇ വ്യോമപാത സാധാരണ നിലയിലേക്ക്; സർവീസുകൾ 96 ശതമാനവും പുനസ്ഥാപിച്ചതായി എമിറേറ്റ്‌സ്
മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെ യുഎഇ വ്യോമപാത സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഇതേത്തുടർന്ന് എമിറേറ്റ്‌സ് എയർലൈൻ തങ്ങളുടെ ആഗോള ശൃംഖലയുടെ 96 ശതമാനവും പുനസ്ഥാപിച്ചു. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യോമപാതയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെയാണ് സർവീസുകൾ പൂർണ്ണമായി പുനരാരംഭിച്ചത്. നിലവിൽ 72 രാജ്യങ്ങളിലായി 137 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എമിറേറ്റ്‌സ് സർവീസ് നടത്തുന്നുണ്ട്. പ്രതിവാരം 1,300-ലധികം സർവീസുകളാണ് ഇപ്പോൾ ലഭ്യമാകുന്നത്.
കഴിഞ്ഞ ആഴ്‌ചകളിൽ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ, ജിസിസി, ഓസ്‌ട്രേലേഷ്യ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചിരുന്നു. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെത്തുടർന്നുള്ള ഭാഗികമായ അടച്ചിടലിന് ശേഷമാണ് വ്യോമപാത ഇപ്പോൾ പൂർണമായി തുറന്നുകൊടുത്തിരിക്കുന്നത്.
തടസ്സങ്ങൾക്കിടയിലും ഏകദേശം 47 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ എമിറേറ്റ്‌സിന് സാധിച്ചു. ഇത് യാത്രക്കാർക്ക് എയർലൈനിലുള്ള വിശ്വാസമാണ് തെളിയിക്കുന്നതെന്ന് എമിറേറ്റ്‌സ് പ്രസ്താവനയിൽ അറിയിച്ചു. ശൃംഖല പുനസ്ഥാപിച്ചതോടെ യാത്രക്കാർക്ക് കൂടുതൽ വിമാനങ്ങളും സീറ്റുകളും യാത്രാ ഓപ്ഷനുകളും ലഭ്യമാകുമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.