മോസ്കോയെ ലക്ഷ്യമിട്ട് യുക്രൈന്റെ വൻ ഡ്രോൺ ആക്രമണം: ആറ് മരണം, 800-ലധികം ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യ
റഷ്യൻ തലസ്ഥാനമായ മോസ്കോ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ലക്ഷ്യമാക്കി യുക്രൈൻ നടത്തിയ വൻ ഡ്രോൺ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തെ തുടർന്ന് മോസ്കോയിലെ പൊഡോൾസ്കിലുള്ള പ്രശസ്ത ഇ-കോമേഴ്‌സ് സ്ഥാപനമായ വൈൽഡ്ബെറീസ് ലോജിസ്റ്റിക്സിന്റെ പ്രധാന ഗോഡൗണിൽ വൻ തീപ്പിടുത്തമുണ്ടായി. റോസ്തോവ് മേഖലയിൽ അഞ്ചുപേരും മോസ്കോയിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്.
ദോമോദെദോവോയിലെ പ്രൊഡക്ഷൻ ലോജിസ്റ്റിക്സ് സെന്ററിലും വോസ്ക്രസെൻസ്‌കിലും ആക്രമണത്തെ തുടർന്ന് തീപ്പിടുത്തമുണ്ടായിട്ടുണ്ട്. അതിർത്തി കടന്നെത്തിയ 822-ഓളം യുക്രൈൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
യുക്രൈൻ ആക്രമണത്തിന് തിരിച്ചടിയായി റഷ്യൻ സൈന്യം കീവ്, ക്രിവി റിഹ്, സുമി തുടങ്ങിയ യുക്രൈൻ നഗരങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനിടെ, റൊമാനിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഒരു ഡ്രോൺ തകർത്തെറിഞ്ഞതായി റൊമാനിയൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.