ആക്രമണത്തിന് കാരണം പറഞ്ഞ് യുഎസ് സൈനിക മേധാവി
ഇറാനെതിരായ സൈനിക നടപടിയെ ന്യായീകരിച്ച് യുഎസ് യുഎസ് വാർ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഈ യുദ്ധം അമേരിക്ക തുടങ്ങിയതല്ല. ഇറാൻ ശക്തമായ ബാലസ്റ്റിക് മിസൈസുകൾ ശേഖരിക്കുകയും ആണവ ഉത്പാദനം തുടരുകയായിരുന്നുവെന്നും അത് പൂർണമായും തകർക്കുകയാണ് യുഎസ് ലക്ഷ്യമെന്ന് പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഇറാൻ വൻ തോതിൽ മിസൈസുകളടക്കമുള്ള ആയുധ ശേഖരം നടത്തി യുഎസ് സേനയെ ആക്രമിക്കാൻ നോക്കിയിരിക്കുകയാണ്. അവരുടെ ആണവ ആയുധങ്ങൾക്ക് കവചം സൃഷ്ടിക്കാൻ ശക്തമായ മിസൈലും ഡ്രോണും നിർമ്മിക്കുകയായിരുന്നു ഇക്കാലമത്രയും. അമേരിക്കൻ സൈന്യത്തെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും ഹെഗ്‌സെത്ത് ആരോപിച്ചു.ഇത് ഇറാഖ് അല്ല. അന്ത്യമില്ലാതെ തുടരുന്ന ഒരു യുദ്ധമായിരിക്കില്ല നടക്കുന്നത്. കൃത്യതയോടെയുള്ള ഒരു സർജിക്കൽ ഓപ്പറേഷൻ ആണിതെന്നും യുഎസ് വാർ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇറാനെതിരായ യുഎസ് നീക്കം ഭരണമാറ്റം വരുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഇത് ഭരണമാറ്റ യുദ്ധം എന്ന് വിളിക്കപ്പെടുന്നതല്ല, പക്ഷേ ഭരണകൂടം തീർച്ചയായും മാറിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ ഒപ്പേറഷനിൽ കൂടുതൽ യുഎസ് സൈനികർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും അത് ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അമേരിക്കയുടെ സംയുക്ത സൈനിക മേധാവി ഡാൻ കെയ്ൻ വ്യക്തമാക്കി.
ഈ സൈനിക നടപടി ആദ്യ ഘട്ടത്തിൽ മാത്രമാണ്. കൂടുതൽ അമേരിക്കൻ സൈനിക ശേഷി മിഡിൽ ഈസ്റ്റിലേക്ക് ഒഴുകും. ഇറാന് ശക്തമായ തിരിച്ചടിയായിരിക്കും അതെന്നും ഡാൻ കെയ്ൻ പറഞ്ഞു. പരമോന്നത നേതാവ് ഖമനയിയുടെ മരണത്തിന് പകരംവീട്ടുമെന്ന് ഉറപ്പിച്ച് ഇറാൻ പ്രത്യാക്രമണം തുടരുന്നതിനിടെ, ഇറാനെതിരായ യുദ്ധം അതിശക്തമായിതന്നെ തുടരുമെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത്. ആക്രമണത്തിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. ആണവ വിഷയത്തിലടക്കം അമേരിക്ക മുന്നോട്ടുവച്ച ഒരു ഡിമാൻഡും അംഗീകരിക്കില്ലെന്ന് ഇറാൻ പറഞ്ഞിരുന്നു. ഇതും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്.