വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്ക ബന്ദിയാക്കി; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ വെളിപ്പെടുത്തൽ
വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിസിലിയ ഫ്ലോറസിനെയും അമേരിക്കൻ സൈന്യം പിടികൂടി രാജ്യത്തിന് പുറത്തെത്തിച്ചതായി റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ഈ വിവരം പുറത്തുവിട്ടത്. മഡൂറോയെയും ഭാര്യയെയും നിലവിൽ വിമാനമാർഗ്ഗം വെനസ്വേലയിൽ നിന്ന് മാറ്റിയതായും ട്രംപ് വ്യക്തമാക്കി. ലോകരാജ്യങ്ങളെ ഒന്നടങ്കം ഞെട്ടിച്ച ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധികൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ശനിയാഴ്ച പുലർച്ചെ വെനസ്വേലയിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഈ നാടകീയ നീക്കങ്ങൾ ഉണ്ടായത്. തലസ്ഥാനമായ കാരക്കസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പുലർച്ചെ 1.50-ഓടെ ഉഗ്രസ്ഫോടനങ്ങൾ ആരംഭിച്ചിരുന്നു. കാരക്കസ്, മിറാൻഡ, ആരഗുവ, ലി ഗുയ്ര എന്നിവിടങ്ങളിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെത്തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.
മഡൂറോ ഭരണകൂടത്തെ താഴെയിറക്കാൻ ഏതറ്റം വരെയും പോകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഭരണത്തലവനെ തന്നെ അമേരിക്ക പിടികൂടിയതോടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ദീർഘകാലമായി ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന സംഘർഷം ഇതോടെ ഒരു യുദ്ധസമാനമായ സാഹചര്യത്തിലേക്ക് മാറിയിരിക്കുകയാണ്.