28 വയസായപ്പോഴേക്കും ഒമ്പത് മക്കൾ; അതിശയിപ്പിക്കും ഈ അമ്മ..!

 

ഈ കാലഘട്ടത്തിൽ ഒമ്പതു കുട്ടികളുടെ അമ്മയാകുക എന്നതു വളരെ വിരളമാണ്. ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി പല രാജ്യങ്ങളും കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കാലത്ത് ഒരു വീട്ടിൽ ഒരു കുട്ടി, അല്ലെങ്കിൽ രണ്ട്. അതിൽക്കൂടുതൽ കുട്ടികൾ വിരളമാണ്. 

28-ാമത്തെ വയസിൽ ഒമ്പതു കുട്ടികളുടെ അമ്മയായ കൊറ ഡ്യൂക് എന്ന സ്ത്രീയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ടിക് ടോക്കിലൂടെ കൊറ തന്നെയാണ് തന്റെ എട്ടു മക്കളെയും പരിചയപ്പെടുത്തുന്നത് (മൂന്നാമത്തെ കുട്ടി ഏഴു ദിവസം പ്രായമായപ്പോഴെക്കും മരിച്ചുപോയിരുന്നു). കൊറയ്ക്ക് 17 വയസുള്ളപ്പോഴാണ് ആദ്യത്തെ കുഞ്ഞു പിറക്കുന്നത്. 2012ലാണ് അവർക്ക് ഒമ്പതാമത്തെ കുട്ടി പിറക്കുന്നത്. കൊറയുടെ ഭർത്താവ് 41കാരനായ ആൻഡ്രേ ഡ്യൂക്ക് ആണ്. ബിസിനസുകാരനായ ആൻഡ്രേയും കൊറയും മക്കളും താമസിക്കുന്നത് അമേരിക്കയിലെ ലാസ് വേഗാസിലാണ്. 

കൊറയ്ക്ക് ഇപ്പോൾ 39 വയസുണ്ട്. സമൂഹമാധ്യമത്തിലൂടെയാണ് കൊറ താൻ 12 വർഷം ഗർഭിണിയാണെന്ന കാര്യം വെളിപ്പെടുത്തിയത്. താൻ ഒരിക്കലും ഒമ്പതു കുട്ടികളുടെ അമ്മയാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന് കൊറ പറയുന്നു. തനിക്കു ധാരാളം കുട്ടികളുണ്ടാകുമെന്നായിരുന്നു തന്റെ ഭാവി പ്രവചിച്ച ആൾ പറഞ്ഞത്. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്താണ് കൊറ ആൻഡ്രേയെ കാണുന്നതും തുടർന്നു പ്രണയത്തിലാകുന്നതും. യൗവനാരംഭത്തിൽത്തന്നെ കുടുംബജീവിതം ആരംഭിച്ച താൻ അതീവ സന്തുഷ്ടയാണെന്നും കൊറ പറയുന്നു. 

ടിക് ടോക്കിലൂടെ പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് കൊറ മക്കളെ പരിചയപ്പെടുത്തുന്നത്. ഏലിയാ (21), ഷിന (20), ഷാൻ (17), കെയ്‌റോ (16), സയ (14), അവി (13), റൊമാനി (12), തഹ്ജ് (10) എന്നിവരാണ് കൊറയുടെ പ്രിയപ്പെട്ട മക്കൾ. വീഡിയോ പങ്കുവച്ച് ഉടൻതന്നെ കൊറയ്ക്ക് ആശംസകൾ അറിയിച്ചും വിമർശിച്ചും ധാരാളം കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇടവേളകളില്ലാതെയുള്ള ഗർഭധാരണം സ്ത്രീകളിൽ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന വിദഗ്ധരുടെ അഭിപ്രായവും പങ്കുവച്ചിട്ടുണ്ട് ചിലർ. 

കൊറ ഡ്യൂക്ക് മാത്രമല്ല ഇന്റർനെറ്റ് ഏറ്റെടുക്കുന്ന 'സൂപ്പർ മദർ'. പത്തു കുട്ടികളുള്ള പിറ്റ്‌സ്ബർഗിൽ നിന്നുള്ള അമ്മ തന്റെ പ്രഭാത ദിനചര്യകൾ പങ്കുവച്ചതിനു പിന്നാലെ നെറ്റിസൺസിനിടയിൽ വൈറലായിരുന്നു. പുലർച്ചെ അഞ്ചിന് എഴുന്നേറ്റാണ് അവർ തന്റെ ഭക്ഷണം ഉണ്ടാക്കുന്നതുൾപ്പെടെയുള്ള വീട്ടുജോലികൾ ആരംഭിക്കുന്നത്. 

2018ൽ അമേരിക്കയിൽ ഗാലപ്പ് നടത്തിയ സർവേയിൽ ശേഖരിച്ച വിവരമനുസരിച്ച് മൂന്നോ അതിലധികമോ കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിച്ചതായാണു കണ്ടെത്തൽ. 41 ശതമാനം പേരും ഇതിനെ അനുകൂലിക്കുന്നതായും കണ്ടെത്തി. എന്നാൽ, സാമ്പത്തിക-പരിസ്ഥിതി പ്രശ്നങ്ങൾ കാരണം കുട്ടികളുടെ എണ്ണം കുറയ്ക്കുകയാണ് ദമ്പതികൾ.