16 കാരിയെ വനത്തിനുള്ളിൽ തടവിലാക്കി പീഡിപ്പിച്ചു; 19 കാരനെ അറസ്റ്റ് ചെയ്തു

 

ഇടുക്കിയിലെ തൊടുപുഴയിൽനിന്ന് ആരെയും ഞെട്ടിക്കുന്ന പീഡനവാർത്തയാണു പുറത്തുവരുന്നത്. പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി വനത്തിനുള്ളിലെ പൊളിഞ്ഞ കെട്ടിടത്തിൽ തടവിലാക്കി പീഡിപ്പിച്ച പത്തൊമ്പതുകാരനെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞു ഞെട്ടി നാട്ടുകാർ. തൊമ്മൻകുത്ത് പുത്തൻപുരയ്ക്കൽ യദുകൃഷ്ണനെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുകയും കരിമണ്ണൂർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

തൊമ്മൻകുത്ത് വനമേഖലയിലെ ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ കെട്ടിടത്തിലെത്തിച്ചാണ് ദിവസങ്ങളോളം യദുകൃഷ്ണൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ കെട്ടിടത്തിൽ കെട്ടിയിട്ട് ശേഷം തൊമ്മൻകുത്ത് ടൗണിലെത്തി ഭക്ഷണം വാങ്ങുകയായിരുന്നു. ഇയാളോടൊപ്പം പോയതിനു ശേഷം രണ്ടു പ്രാവശ്യം മാത്രമാണു ഭക്ഷണം കഴിച്ചതെന്ന് പെൺകുട്ടി പോലീസിനോടു പറഞ്ഞു.

പരാതിയെത്തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് യദുകൃഷ്ണനിലെത്തുകയായിരുന്നു. തുടർന്ന്, ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്നു പെൺകുട്ടിയെ വനത്തിനുള്ളിലെ തകർന്ന കെട്ടിടത്തിൽനിന്ന് പോലീസ് മോചിപ്പിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. യദുകൃഷ്ണനെതിരെ പോക്സോ വകുപ്പു പ്രകാരം കേസെടുത്തു.