72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; പുന്നമടക്കായലിൽ ആവേശപ്പോരാട്ടം
72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയ്ക്ക് സജ്ജമായി പുന്നമടക്കായൽ. മുഖ്യമന്ത്രി വി.ഡി സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും.
22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 ജലയാനങ്ങളാണ് ഇത്തവണത്തെ വള്ളംകളിയിൽ പോരാട്ടത്തിനിറങ്ങുന്നത്. രാവിലെ 11-ന് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ തുടക്കമാകും. ഉച്ചയ്ക്ക് ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനൽ പോരാട്ടങ്ങളും നടക്കും. വൈകീട്ട് നാല് മണിയോടെയാണ് വമ്പൻ ചുണ്ടനുകൾ മാറ്റുരയ്ക്കുന്ന ഫൈനൽ മത്സരം.
ആറ് ഹീറ്റ്സുകളിലായി നടക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ പോരാട്ടത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തുന്ന നാല് വള്ളങ്ങളാണ് ഫൈനലിൽ നേർക്കുനേർ വരിക. വള്ളംകളിയിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒമ്പത് ടീമുകൾ ചാമ്പ്യൻസ് ബോട്ട് ലീഗിലേക്ക് (CBL) യോഗ്യത നേടും.