കോളേജ് ഗ്രൂപ്പിൽ മാരകായുധങ്ങളുടെ ചിത്രം അയച്ചു; എബിവിപി പ്രവർത്തകൻ പൊലീസ് കരുതൽ കസ്റ്റഡിയിൽ

 

കോളേജ് ഗ്രൂപ്പിൽ മാരകായുധങ്ങളുടെ ചിത്രം അയച്ച എബിവിപി പ്രവർത്തകൻ പൊലീസ് കരുതൽ കസ്റ്റഡിയിൽ. ചെന്നീർക്കര ഐടിഐയിലാണ് സംഭവം. സ്ഥാപനത്തിൽ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിനിടെയാണ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ആയുധങ്ങളുടെ ചിത്രം സഹിതം ഭീഷണി സന്ദേശം അയച്ചത്. മഹേഷ് എന്ന പേരിലുള്ള എബിവിപി പ്രവര്‍ത്തകൻ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

അതേസമയം, പത്തനംത്തിട്ടയില്‍ തന്നെ ക്രിസ്മസ് ആഘോഷത്തിനിടെ കോളേജില്‍ എസ്എഫ്ഐ - എബിവിപി പ്രവര്‍ത്തകര്‍  തമ്മില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. പന്തളം എൻ എസ് എസ് കോളേജിലാണ് ക്രിസ്മസ് ആഘോഷത്തിനിടെ സംഘർഷമുണ്ടായത്. എസ് എഫ് ഐ -എബിവിപി പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. സംഘര്‍ഷത്തില്‍ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പൊലീസ് സ്ഥലത്ത് എത്തി വിദ്യാർത്ഥികളെ ഓടിക്കുകയായിരുന്നു.

സംഘര്‍ഷത്തെതുടര്‍ന്ന് ക്രിസ്മസ് പരിപാടി റദാക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. എബിവിപി - എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടിയതോടെ കൂട്ടത്തല്ലായി മാറുകയായിരുന്നു. സംഘര്‍ഷത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി. പൊലീസ് കോളേജ് ഗെയ്റ്റ് കടന്നതോടെ വിദ്യാര്‍ത്ഥികള്‍ പലവഴിക്കായി കോളേജ് ക്യാമ്പസിലേക്ക് തിരിച്ച് ഓടിക്കയറുകയായിരുന്നു.