വർഗീയതയ്ക്ക് വളം വെക്കുന്ന പരാമർശം; വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം

 

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സിപിഎം നേതാവും മുൻ സ്പീക്കറുമായ എ.എൻ. ഷംസീറിന്റേത് 'ലീഗിന്റെ ശബ്ദമാണ്' എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന വർഗീയതയ്ക്ക് വളം വെക്കുന്നതാണെന്നും പാർട്ടി നേതാക്കളെ വിഭജിച്ചു കാണാനുള്ള നീക്കം അനുവദിക്കില്ലെന്നും സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി.

'വര്‍ഗീയതക്ക് വളംവെക്കുന്ന പ്രസ്താവനയാണ് വെള്ളാപ്പള്ളി നടത്തിയത്. സി.പി.ഐ എം സംസ്ഥാന കമ്മിറ്റി അംഗവും, മുന്‍ സ്പീക്കറുമായ എ.എന്‍ ഷംസീറിന് ലീഗിന്റെ ശബ്ദമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഈ ദിശയിലുള്ളതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ടി എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് സാമൂഹ്യ മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ്. ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ടി നേതാക്കളെയും, പ്രവര്‍ത്തകരെയും വിഭജിച്ച് കാണുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന് എസ്.എന്‍.ഡി.പി വഹിച്ച പങ്ക് വളരെ വലുതാണ്. എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ് എസ്.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് രൂപപ്പെടുന്നതിന് ഈ നിലപാട് നല്‍കിയ സംഭാവന വളരെ വലുതാണ്. ആ സംഘടനയുടെ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഒരാളില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവനയാണ് വെള്ളാപ്പള്ളിയില്‍ നിന്നും ഉണ്ടായത്' - സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.