എഡിജിപിയുടെ നടപടി മനഃപൂർവം; എം ആർ അജിത് കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
എഡിജിപി എം.ആർ. അജിത് കുമാറിന്റെ വിവാദ ശബരിമല ട്രാക്ടർ യാത്രക്കെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം .ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമർശനം. എഡിജിപിയുടെ ട്രാക്ടർ യാത്ര നിർഭാഗ്യകരമെന്നും ഹൈക്കോടതി വ്യക്തമാക്കി. അജിത് കുമാറിന്റെ പ്രവർത്തി മനഃപൂർവ്വമെന്നും ഹൈക്കോടതി പറഞ്ഞു.
സ്വാമി അയ്യപ്പൻ റോഡ് വഴി ആരും യാത്ര ചെയ്യരുതെന്നും അത് നിയമവിരുദ്ധമാണെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. 2021ലാണ് ട്രാക്ടർ യാത്രയിൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഏതൊക്കെ ചരക്കുകൾ ഏതൊക്കെ സമയങ്ങളിൽ സ്വാമി അയ്യപ്പൻ റോഡ് വഴി കടത്താമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ട്രാക്ടറിൽ ഡ്രൈവറല്ലാതെ മറ്റാരും പോകരുതെന്നും ഉത്തരവുണ്ടായിരുന്നു. എന്നാൽ ഇവ ലംഘിച്ചാണ് എഡിജിപി യാത്ര നടത്തിയിരിക്കുന്നത്.
സംഭവത്തിൽ ശബരിമല കമ്മീഷനോടും ദേവസ്വം ബോർഡിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം യാത്രയിൽ കേസെടുത്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലാണ് അജിത്കുമാർ യാത്ര നടത്തിയത്.