ക്രിക്കറ്റ് ടൂർണമെന്റിനിടെ വാക്കുതർക്കം; സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു

 

കാസർഗോഡ് ബദിയടുക്ക മാർപ്പിനടുക്കയിൽ ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. കുംബഡാജെ സർവീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാത്രി ഏകദേശം ഒൻപതരയോടെ ഞായർ രാത്രി ഒൻപതരയോടെ കുംബഡാജെ സഹകരണ ബാങ്കിനു സമീപത്താണ് കൊലപാതകം നടന്നത്. സംഭവത്തിൽ മാർപ്പിനടുക്കയിലെ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

പൊലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച വൈകിട്ട് കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. തുടർന്ന് രാത്രി ബാങ്ക് പരിസരത്ത് നിൽക്കുകയായിരുന്ന സുരേഷിനെ കിരൺ കത്തി കൊണ്ട് കുത്തിയെന്നാണ് വിവരം. അഖിലേഷ് സംഭവസമയത്ത് ഒപ്പമുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.പരിക്കേറ്റ സുരേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.