അർജുൻ ആയങ്കിക്ക് സൈബർ കേസിൽ ജാമ്യം; കാപ്പ നിലനിൽക്കുന്നതിനാൽ ജയിലിൽ തുടരും

 

സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായ അർജുൻ ആയങ്കിക്ക് കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ കാപ്പ ചുമത്തിയതിനാലും മറ്റ് കേസുകൾ നിലനിൽക്കുന്നതിനാലും അർജുൻ ജയിലിൽ തന്നെ തുടരും.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരം കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടർ അർജുനെതിരെ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ഏഴ് വർഷത്തിനിടെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്നും ജാമ്യത്തിലിറങ്ങിയാൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

നിലവിൽ തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ പൊലീസ് അപേക്ഷ സമർപ്പിച്ചു. നടപടികൾ പൂർത്തിയാക്കി പ്രതിയെ കരുതൽ തടങ്കലിൽ പാർപ്പിക്കും.