അത്തം പിറന്നു; കേരളത്തിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിൽ ഇന്ന് അത്തച്ചമയം

 

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം പിറന്നു. അത്തം പത്തിന് പൊന്നോണം എന്ന ചൊല്ലിനുപകരം ഇക്കുറി പതിനൊന്നിനാണ്. സെപ്റ്റംബർ അഞ്ചിനാണ് തിരുവോണം. എല്ലായിടത്തും പൂക്കളമൊരുക്കാനും ഓണത്തെ വരവേൽക്കാനുമുള്ള തിരക്കാണ്. തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 9 ന് ഗവ.ബോയ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. അത്തപ്പതാക മന്ത്രി പി രാജീവ് ഉയർത്തും. നടൻ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. 

ആനയും അമ്പാരിയും രാജപല്ലക്കും തെയ്യവും തിറയും കലാപ്രകടനങ്ങളും നിശ്ചലദൃശ്യങ്ങളും ദൃശ്യവിരുന്നൊരുക്കുന്ന ഘോഷയാത്ര നഗരം ചുറ്റും. 450 പൊലീസുകാരുടെയും വിവിധ വകുപ്പുകളുടെയും കരുതലിൽ ജനങ്ങൾക്ക് കാഴ്ച്ചകൾ കണ്ട് ആസ്വദിക്കാം. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലെ വിദ്യാലയങ്ങൾക്ക് അവധിയാണ്. ഏഴാം നൂറ്റാണ്ടിൽ പെരുമാൾ രാജവംശമാണ് മലയാളികൾക്ക് ഓണം വിളബരം ചെയ്യുന്ന തൃപ്പൂണിത്തുറ അത്തച്ചമയത്തിന് തുടക്കമിട്ടത്.