അതിജീവിതയെ അപമാനിച്ച കേസ്: രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി
സോഷ്യൽ മീഡിയയിലൂടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി തള്ളി. തിരുവനന്തപുരം അഡീഷണൽ സി.ജെ.എം കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സൈബർ കേസുമായി ബന്ധപ്പെട്ട് രാഹുലിന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
അതിജീവിതയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നും, സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാൻ നീക്കം നടത്തിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കൂടാതെ മറ്റ് ക്രിമിനൽ കേസുകളിൽ രാഹുൽ ഉൾപ്പെട്ടത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി. എന്നാൽ, ഈ ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള കൃത്യമായ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
തനിക്കെതിരെ ചില ഉന്നതർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് പൊലീസിന്റെ ഈ നീക്കമെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം തുടരാൻ കോടതി അനുമതി നൽകിയത്.