ഭാസ്‌കര കാരണവർ വധക്കേസ്: പ്രതി ഷെറിന്റെ ജയിൽ മോചന ഉത്തരവ് പുറത്തിറങ്ങി

 

ചെങ്ങന്നൂർ ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിനെ ജയിൽ മോചിതയാക്കിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ഷെറിൻ അടക്കം 11 പേർക്ക് ശിക്ഷായിളവ് നൽകി ജയിലിൽ നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിൽനിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.

സർക്കാർ ഉത്തരവ് ജയിലിലെത്തിയാൽ നടപടികൾ പൂർത്തിയാക്കി ഷെറിനെ മോചിപ്പിക്കും. കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഷെറിൻ. 2009 നവംബറിലാണ് ഷെറിൻ റിമാൻഡിലായത്. റിമാൻഡ് കാലാവധികൂടി ശിക്ഷയായി കണക്കാക്കി, 2023 നവംബറിൽ 14 വർഷം തികച്ചു. പിന്നീട് ആദ്യം ചേർന്ന ജയിൽ ഉപദേശകസമിതിയാണു ഷെറിന്റെ അപേക്ഷ പരിഗണിച്ചത്

ഷെറിനെ വിട്ടയയ്ക്കാനുള്ള തീരുമാനം വിവാദത്തെത്തുടർന്ന് സർക്കാർ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. സഹതടവുകാരിയെ മർദിച്ച കേസിൽ ഷെറിൻ പ്രതിയായതും പ്രതികൂലമായി. വിവാദമടങ്ങിയശേഷമാണു മന്ത്രിസഭാ തീരുമാനം ഗവർണർക്ക് അയച്ചത്.2009-ലാണ് ഭർത്തൃപിതാവായ ഭാസ്‌കരകാരണവരെ ഷെറിനും മറ്റു മൂന്നുപ്രതികളും ചേർന്ന് വീടിനുള്ളിൽവെച്ച് കൊലപ്പെടുത്തിയത്.