രണ്ടുവർഷം മുൻപ് ഉറപ്പ് നൽകിയ ജോലി ഇതുവരെ ലഭിച്ചില്ല; വീണ്ടും സമരത്തിനൊരുങ്ങി സംസ്ഥാനത്തെ 41 കായിക താരങ്ങൾ

 
ജോലി നൽകുമെന്ന ഉറപ്പ് സർക്കാർ ലംഘിച്ചതിനെ തുടർന്ന് വീണ്ടും സമരത്തിനൊരുങ്ങി സംസ്ഥാനത്തെ കായിക താരങ്ങൾ. 2010 -14 സ്പോട്സ് ക്വോട്ടാ ലിസ്റ്റൽ ജോലി നൽകിയതായി രേഖകളിലുള്ളവർക്കാണ് ഇനിയും ജോലി ലഭിക്കാത്തത്. 2021 നവംബറിലായിരുന്നു കായിക താരങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ഇരുന്നത്.
സമരത്തിനൊടുവിൽ സർക്കാരുമായുള്ള ചർച്ചയിൽ 24 കായിക താരങ്ങൾക്ക് ജോലി നൽകാമെന്ന് ഉറപ്പ് നൽകി. ബാക്കിയുള്ളവരുടെ കാര്യം പിന്നീട് പരിഗണിക്കാമെന്നും അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. മുമ്പ് ജോലി നൽകിയവരുടെ കൂടെ വിദ്യാഭ്യാസ വകുപ്പിൽ തന്നെ ജോലി നൽകാമെന്നായിരുന്നു ആദ്യ ഘട്ടത്തിൽ സമരം ചെയ്തിരുന്നവരോടും പറഞ്ഞിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങൾ കാണിച്ച് ജോലിക്കാര്യം നീട്ടിക്കൊണ്ടു പോവുകയാണെന്നാണ് ആരോപണം.
41 താരങ്ങളാണ് രണ്ടു വർഷമായി ഇപ്പോൾ ജോലിക്ക് വേണ്ടി കാത്തിരിക്കുന്നത്. ദേശീയ തലത്തിൽ വിവിധ മത്സരങ്ങളിൽ സ്വർണമടക്കമുള്ള മെഡലുകൾ നേടിയവരാണ് ഇവർ. സർക്കാറിന്റെ മാനദണ്ഡമനുസരിച്ച് സർക്കാർ ജോലി ലഭിക്കാൻ ഇവർക്ക് അർഹതയുണ്ട്.