ചേർത്തല ബിന്ദു തിരോധാനക്കേസിൽ വഴിത്തിരിവ്; പ്രതി കൊലപാതകം സമ്മതിച്ചു

 

ചേർത്തല സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവുണ്ടായിരിക്കുന്നു. ബിന്ദുവിനെ കൊലപ്പെടുത്തിയെന്ന് പ്രതി സെബാസ്റ്റ്യൻ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. പ്രതിയുടെ കുറ്റസമ്മതമൊഴിയും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച്, തെളിവെടുപ്പിനായി പ്രതിയായ സെബാസ്റ്റ്യനെ ഇന്ന് തന്നെ വേളാങ്കണ്ണിയിലേക്ക് കൊണ്ടുപോകും. ബിന്ദുവിന്റെ സ്വത്തുക്കൾ തട്ടിയെടുക്കുന്നതിന് സെബാസ്റ്റ്യന് കേരളത്തിന് പുറത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ട് എന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി എറണാകുളം, കോട്ടയം, കുടുക്, കണ്ണൂർ, ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ബിന്ദുവും സെബാസ്റ്റ്യനും ഈ സ്ഥലങ്ങളിൽ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. ബിന്ദുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇതരസംസ്ഥാനങ്ങളിൽ ഉപേക്ഷിച്ചുവെന്നാണ് സൂചന ലഭിച്ചിട്ടുള്ളത്. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കൊലപ്പെടുത്തിയ കേസിൽ ജൂലൈ 28 മുതൽ റിമാൻഡിലായിരുന്നു സെബാസ്റ്റ്യൻ. ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇയാൾ ബിന്ദു പത്മനാഭനെയും കൊലപ്പെടുത്തിയെന്ന് സമ്മതിച്ചത്. കുറ്റസമ്മതം ലഭിച്ചതോടെ ബിന്ദുവിന്റെ തിരോധാനക്കേസിൽ ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തുകയായിരുന്നു.