തൊപ്പിയെ കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടി; മലപ്പുറത്ത് കട ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു

 

മലപ്പുറത്ത് തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബർ മുഹമ്മദ് നിഹാദ് ഉദ്ഘാടകനായ കട ഉടമകൾക്കെതിരെ കേസ്. ഗതാഗത തടസം ഉണ്ടാക്കിയെന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് ഒതുക്കുങ്ങലിലെ തുണിക്കട ഉദ്ഘാടനം ചെയ്യാൻ തൊപ്പിയെ കടമയുടമകൾ ക്ഷണിച്ചിരുന്നത്. തൊപ്പിയെ കാണാൻ നിരവധിപേർ തടിച്ചുകൂടിയിരുന്നു. കൂടുതൽ പേർ എത്താൻ തുടങ്ങിയതോടെ ഗതാഗത തടസമുണ്ടാവുകയും നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് കോട്ടയ്ക്കൽ പൊലീസ് എത്തി തൊപ്പിയെ മടക്കി അയയ്ക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് കടമ ഉടമകൾക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ ജൂണിലും ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മലപ്പുറത്തെ വളാഞ്ചേരിയിലെ കട ഉദ്ഘാടന പരിപാടിയുടെ ഇടയ്ക്ക് ഗതാഗതം തടസപ്പെടുത്തി, അശ്ലീല പദപ്രയോഗം നടത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. തൊപ്പി ഉദ്ഘാടനം ചെയ്ത കടയുടെ ഉടമയ്ക്കെതിരെയും കേസെടുത്തിരുന്നു.