വഞ്ചനക്കേസ്;വസ്തുതകൾ വളച്ചൊടിച്ചെന്ന് നടൻ നിവിൻ പോളി

 

തനിക്കെതിരായ വഞ്ചനാക്കേസിൽ പ്രതികരിച്ച് നടൻ നിവിൻ പോളി. വസ്തുതകൾ വളച്ചൊടിച്ചിരിക്കുകയാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ പറഞ്ഞു.കോടതിയുടെ പരിഗണനയിലുള്ള ആർബിട്രേഷൻ കേസാണിത്. കോടതി നിർദ്ദേശങ്ങൾ പാലിക്കാതെയാണ് പുതിയ കേസ്. വസ്തുതകൾ കൃത്രിമമായി സൃഷ്ടിച്ചാണ് പുതിയൊരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നും നിവിൻ പോളി പറഞ്ഞു.നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നിവിൻ പറഞ്ഞു

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെയാണ് വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. മഹാവീര്യർ ചിത്രത്തിന്റെ സഹനിർമ്മാതാവ് പി എസ് ഷംനാസ് ആയിരുന്നു പരാതിക്കാരൻ. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇയാളിൽ നിന്നും പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ആക്ഷൻ ഹീറോ ബിജു 2വിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നാണ് പരാതി. മഹാവീര്യർ സിനിമയുടെ പരാജയത്തെ തുടർന്ന് നിവിൻ പോളി 95 ലക്ഷം രൂപ പി സി ഷൈനിന് നൽകാമെന്നും എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജുവിന്റെ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പ് നൽകിയിരുന്നതായാണ് പരാതി. തുടർന്ന് 2024 ഏപ്രിൽ മാസത്തിൽ സിനിമ നിർമാണത്തിനായി 1 കോടി 90 ലക്ഷം പി എസ് ഷംനാസ് കൈമാറുകയും ചെയ്തതായി പറയുന്നു. പിന്നീട് സിനിമയുടെ ടൈറ്റിൽ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് കത്ത് നൽകിയതിനു ശേഷം എബ്രിഡ് ഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിന്നും പി എസ് ഷൈനിന്റെ മൂവി മേക്കേഴ്‌സ് ബാനറിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പി എസ് ഷംനാസിനെ മറച്ചുവെച്ചുകൊണ്ട് മുൻ കരാർ കാണിച്ച് ദുബായിൽ പ്രവർത്തിക്കുന്ന ഒരു മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണ അവകാശം കൈമാറിയെന്നുമാണ് പരാതി.
ദുബായ് ആസ്ഥാനമാക്കിയുള്ള കമ്പനിയിൽ നിന്നും നിവിൻ പോളിയുടെ 'പോളി ജൂനിയർ' എന്ന കമ്പനി രണ്ട് കോടി രൂപ ഇതിന്റെ പേരിൽ മുൻകൂറായി കൈപ്പറ്റിയെന്നും എഫ്‌ഐആറിൽ പറയുന്നു. ഇതിലൂടെ പരാതിക്കാരന് ഒരുകോടി 90 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.