ചിറയിൻകീഴ് സംഘർഷം: ആരോപണങ്ങൾ തള്ളി കോൺഗ്രസ് നേതാവ് സജാദ്; രമ്യ ഹരിദാസ് അതിക്രമം കാട്ടിയെന്ന് പരാതി
തിരുവനന്തപുരം ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ കൈയാങ്കളിയിൽ തനിക്ക് മർദനമേറ്റെന്ന രമ്യ ഹരിദാസ് എം.എൽ.എയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് കോൺഗ്രസ് പ്രാദേശിക നേതാവ് സജാദ്. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനെച്ചൊല്ലി രമ്യ ഹരിദാസും സംഘവും വീട്ടിലെത്തി അതിക്രമം കാണിക്കുകയായിരുന്നുവെന്ന് സജാദ് പറഞ്ഞു. താൻ എം.എൽ.എയെ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടിലെത്തിയ സംഘം തന്റെ കോളേജ് വിദ്യാർഥിനിയായ മകളെ ഭീഷണിപ്പെടുത്തുകയും ഫെയ്സ്ബുക്ക് പോസ്റ്റ് നിർബന്ധിച്ച് ഉറക്കെ വായിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി സജാദും ഭാര്യ സിനിയും ആരോപിച്ചു. തടയാൻ ശ്രമിച്ച തങ്ങളെയും സംഭവസ്ഥലത്തെത്തിയ ജില്ലാ പഞ്ചായത്ത് അംഗം സജിത്ത്, ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച അധ്യാപകൻ എന്നിവരെയും എം.എൽ.എയും കൂടെയുണ്ടായിരുന്ന പാളയം പ്രദീപും ചേർന്ന് മർദിച്ചുവെന്നും ഇവർ ആരോപിക്കുന്നു. കസേരകളടക്കം അടിച്ചുതകർത്ത സംഭവത്തിൽ സജാദ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, സജാദ് ക്ഷണിച്ചതനുസരിച്ചാണ് എത്തിയതെന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് രമ്യ ഹരിദാസിന്റെയും സംഘത്തിന്റെയും വിശദീകരണം. സംഭവം പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ കെ.പി.സി.സി, ഡി.സി.സി നേതൃത്വങ്ങൾക്ക് പരാതി നൽകാനാണ് സജാദിന്റെ തീരുമാനം. നിലവിൽ ചിറയിൻകീഴ് പോലീസ് ഇരുവിഭാഗത്തിന്റെയും പരാതികളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.