എസ്എഫ്ഐ രാജ്ഭവൻ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

 

എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ ചാടിക്കടന്ന് പ്രധാന ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉന്നതവിദ്യാഭ്യാസ രംഗം കാവിവത്കരിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. സംസ്ഥാന വ്യാപക പഠിപ്പ് മുടക്കിന് എസ്എഫ്ഐ ആഹ്വാനം ചെയ്തിരുന്നു. ഉന്നതവിദ്യഭ്യാസ രംഗത്തെ തകർക്കാൻ ആർഎസ്എസ് പദ്ധതിയിടുന്നുവെന്നും ഗവർണർ ഇതിന് ചുക്കാൻ പിടിക്കുകയാണെന്നുമാണ് ആരോപണം. യാതൊരു മാനദണ്ഡവും പാലിക്കാതെ ആർഎസ്എസ് അനുകൂലികളെ നിയമിക്കുകയാണ്. കെ സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ നോമിനേറ്റ് ചെയ്യുന്നതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ആരോപിച്ചു.

കോഴിക്കോട് സർവ്വകലാശാല കാവിവൽക്കരണത്തിനെതിരെ എസ്എഫ്ഐ ഇൻകം ടാക്സ് ഓഫീസിലേയ്ക്കും മാർച്ച് നടത്തി. മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.