അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല; തുടർഭരണം കിട്ടിയത് കേരളം കൊള്ളയടിക്കാനുള്ള ലൈസൻസാണോയെന്ന് കെ സുരേന്ദ്രൻ

 
അഴിമതി ആരോപണങ്ങളിൽ മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ലെന്ന് ബിജിപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതുപ്പള്ളിയിൽ ആരോപണങ്ങളിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടിയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മണർകാട് നടത്തിയ വാർത്താസമ്മേളനത്തിൽ വെച്ചായിരുന്നു സുരേന്ദ്രന്റെ വിമർശനം. 
"ആരോപണങ്ങളെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞെന്നും, 2021ൽ തങ്ങൾ വീണ്ടും സർക്കാർ ഉണ്ടാക്കിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ജനങ്ങൾ രണ്ടാമതും അധികാരത്തിൽ എത്തിച്ചതുകൊണ്ട് ഏജൻസികളുടെ അന്വേഷണവും, നീതിന്യായ കോടതികളിലെ കണ്ടെത്തലുകളും വിശ്വസിക്കേണ്ടെന്നാണോ മുഖ്യമന്ത്രി പറയുന്നത്? 2021ൽ തുടർഭരണം കിട്ടിയതു കേരളം കൊള്ളയടിക്കാനുള്ള ലൈസൻസാണോ?"- സുരേന്ദ്രൻ ചോദിച്ചു.
സർക്കാരുണ്ടാക്കിയത് കൊണ്ടു കാര്യമില്ല. കരുവന്നൂർ സഹകരണ ബാങ്കിൽ ഇഡി അന്വേഷണം നടക്കുകയാണ്. ഇതിൽ മുഖ്യമന്ത്രി ഉത്തരം പറയണം. കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയിലെ ഇടനിലക്കാരിൽ പലരും മന്ത്രി ബിന്ദുവിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിലുണ്ടായിരുന്നു. ഇടതുമുന്നണി കൺവീനറുടെ വേണ്ടപ്പെട്ട ആളാണ് സതീശൻ എന്നു പറയുന്ന ആൾ. എന്തുകൊണ്ടാണ് മുഖ്യമന്ത്രി അതേക്കുറിച്ച് ഒരക്ഷരം സംസാരിക്കത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
"പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു സ്ഥലത്തും യുഡിഎഫിനെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചിട്ടില്ല. കോൺഗ്രസിനെയല്ല, ബിജെപിയെയാണ് മുഖ്യമന്ത്രി വിമർശിക്കുന്നത്. അഴിമതി ആരോപണത്തെക്കുറിച്ച് അന്വേഷണങ്ങൾ വന്നാൽ കോൺഗ്രസുമായി ഒരുമിച്ചു നിൽക്കേണ്ടി വരുമെന്ന സൂചനയാണു മുഖ്യമന്ത്രി നൽകുന്നത്"- സുരേന്ദ്രൻ വിമർശിച്ചു.