വി.എസ്. അച്യുതാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം: ജമാ അത്തെ പ്രവർത്തകനായ അധ്യാപകനെതിരെ പരാതി
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ വർഗീയ പോസ്റ്റിട്ട അധ്യാപകനെതിരെ പരാതി. ജമാ അത്തൈ പ്രവർത്തകനായ പി എസ് അബ്ദുൾ റഹിം ഉമരിക്കെതിരെയാണ് വടക്കേക്കര സ്വദേശി പരാതി നൽകിയത്.വി എസ് മുസ്ലീം വിരുദ്ധനെനാണ് പോസ്റ്റ്.പരാതിയിൽ സൈബർ പൊലീസിന്റെ സഹായത്തോടെ ആലുവ റൂറൽ പൊലീസ് അന്വേഷണം തുടങ്ങി.
ജെഎൻയുവിൽ നിന്ന് ഇന്റിർനാഷണൽ പോളിറ്റിക്സിൽ പിഎച്ച്ഡി ബിരുദധാരിയാണ് പി എസ് അബ്ദുൾ റഹിം ഉമരി. നേരത്തെ വിഎസിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ യാസിൻ അഹമ്മദിനെ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അധ്യാപകനായ തിരുവനന്തപുരം നഗരൂർ സ്വദേശിയായ അനൂപിനെയും നഗരൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വിഎസ് അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപ പോസ്റ്റിട്ട എറണാകുളം ഏലൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിക്കെതിരെയും പൊലീസ് കേസെടുത്തു. ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വിഎസ് ദ്രോഹിച്ചത് കോൺഗ്രസ് പ്രവർത്തകർ മറക്കരുത് എന്ന ആശയത്തിലായിരുന്നു കോൺഗ്രസ് പ്രവർത്തകയുടെ പോസ്റ്റ്.