അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡെപ്യൂട്ടി കളക്ടർക്ക് അന്വേഷണം നിർദേശം
പാലക്കാട് അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യചെയ്ത സംഭവത്തിൽ ഡെപ്യൂട്ടി കളക്ടർക്ക് അന്വേഷണ ചുമതല നൽകി.ജില്ലാ കളക്ടറാണ് ഡെപ്യൂട്ടി കളക്ടർ എസ്.ശ്രീജിത്തിന് നിർദേശം നൽകിയത്.കൃഷ്ണസ്വാമിയ്ക്ക് കൃഷിയിടത്തിൽ തണ്ടപേര് കൊടുക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനപ്പൂർവം കാലതാമസം ഉണ്ടായോ എന്നകാര്യങ്ങളടക്കം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യും.
എന്നാൽ റവന്യൂ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് കൃഷ്ണസ്വാമിയുടെ ഭാര്യയും ബന്ധുക്കളും ഉയർത്തുന്നത്. അട്ടപ്പാടിയിലെ വില്ലേജ് ഓഫീസിൽ കടുത്ത അഴിമതിയാണ് നടക്കുന്നതെന്ന് കുടുംബം ആരോപിച്ചു. സ്വന്തം ഭൂമിക്ക് തണ്ടപേര് ലഭിക്കുന്നതിനായി ആറ് മാസത്തോളം ഓഫീസുകൾ കയറിയിറങ്ങി മടുത്താണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്നാണ് ഭാര്യ കമലം പ്രതികരിച്ചത്. സ്വന്തം ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലാണെന്ന് അറിഞ്ഞതോടെ കൃഷ്ണസ്വാമി കടുത്ത മനോവിഷമത്തിലായെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.