കാപ്പാട് ബീച്ചിൽ നായുടെ കടിയേറ്റ കുതിര ചത്തു; പേവിഷബാധയെന്ന് സംശയം, സവാരി നടത്തിയവർ മുൻകരുതൽ എടുക്കണമെന്ന് നിർദേശം

 

കോഴിക്കോട് കാപ്പാട് നായയുടെ കടിയേറ്റ കുതിര ചത്തു. സവാരിക്കായി തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന കുതിരയാണ് ചത്തത്. രണ്ടാഴ്ച മുൻപ് നായയുടെ കടിയേറ്റ കുതിര, അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പേവിഷബാധ സംശയിച്ചിരുന്നു. കുതിരയുടെ തലച്ചോറിൽ നിന്നുള്ള ശ്രവം പരിശോധനയ്ക്ക് അയക്കും.

നായ കടിച്ചതിനെ തുടർന്ന് അവശനിലയിലായിരുന്ന കുതിര ആഹാരമൊന്നും കഴിക്കുന്നുണ്ടായിരുന്നില്ല. നിൽക്കാനോ എഴുന്നേൽക്കാനോ കഴിയാതിരുന്ന കുതിരയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഡോക്ടർമാർ പരിശോധിച്ചിരുന്നു. മൂന്നോ നാലോ ദിവസം കൂടി ജീവിച്ചിരുന്നേക്കാമെന്നാണ് പരിശോധനക്ക് ശേഷം ഡോക്ടർമാർ പറഞ്ഞത്.

കുതിരയുമായി അടുത്ത് ഇടപഴകിയവരോടും, ഉടമസ്ഥനോടും, ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്. 
കുതിരപ്പുറത്ത് സവാരി നടത്തിയവർ മുൻകരുതലെടുക്കണമെന്നും, ആരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ മാർഗം സ്വീകരിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശം നൽകിയിരുന്നു.