'സ്ഥലംമാറ്റം സ്വാഭാവികം, ചെയ്യാവുന്നതെല്ലാം ചെയ്തു’: വയനാട് കലക്ടറായി ചുമതലയേറ്റ് രേണു രാജ്

 

വയനാട് ജില്ലയുടെ 34-ാമത് കലക്ടറായി ഡോ.രേണു രാജ് ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ 10ന് കലക്ടറേറ്റിലെത്തിയ രേണു രാജിനെ എഡിഎം എന്‍.ഐ.ഷാജുവും ജീവനക്കാരും ചേർന്നു സ്വീകരിച്ചു. എറണാകുളം ജില്ലാ കലക്ടറായിരിക്കെയാണ് രേണു രാജിനെ കഴിഞ്ഞയാഴ്ച വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയായിരുന്നു സ്ഥലംമാറ്റം.

സ്ഥലംമാറ്റം സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികമാണെന്നു ചുമതലയേറ്റ ശേഷം രേണു രാജ് പ്രതികരിച്ചു. ബ്രഹ്മപുരം വിഷയത്തിൽ കലക്ടർ എന്ന നിലയിൽ ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്തെന്നും അവർ വ്യക്തമാക്കി. വയനാടിന്റെ വികസന സ്വപ്നങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കും. ജില്ലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ പരമാവധി പരിശ്രമിക്കും. ആദിവാസി ക്ഷേമം, ആരോഗ്യ രംഗത്തെ വികസന പ്രവര്‍ത്തനങ്ങൾ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കും. ജില്ലയുടെ വികസന പ്രവര്‍ത്തലങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം വേണമെന്നും രേണു രാജ് പറഞ്ഞു.

allowfullscreen