ക്ഷേത്ര പരിപാടിയിൽ ജാതിവിവേചനം നേരിട്ടു, ആ വേദിയിൽ വെച്ചുതന്നെ പ്രതികരിച്ചു; വെളിപ്പെടുത്തി മന്ത്രി രാധാകൃഷ്ണന്‍

 
ക്ഷേത്ര പരിപാടിയിൽ ജാതിവിവേചനം നേരിട്ടതായി വെളിപ്പെടുത്തി പട്ടികജാതി വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ. ചടങ്ങിൽ പൂജാരിമാർ വിളക്ക് കൊളുത്തിയ ശേഷം തനിക്കു തരാതെ നിലത്ത് വച്ചു. ആ വേദിയിൽ വച്ചു തന്നെ ജാതിവിവേചനത്തിനെതിരെ പ്രതികരിച്ചെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിലാണ് ക്ഷേത്രത്തിന്റെ പേരും സ്ഥലവും പറയാതെ മന്ത്രിയുടെ വെളിപ്പെടുത്തൽ.
''ഞാനൊരു ക്ഷേത്രത്തിൽ ഒരു പരിപാടിക്ക് പോയി. അവിടെ ഒരു ഉദ്ഘാടന ചടങ്ങിൽ മുഖ്യ പൂജാരി വിളക്ക് വച്ചു. അടുത്തതായി വിളക്ക് കത്തിക്കാൻ എന്റെ നേർക്കുകൊണ്ടുവരികയാണെന്നാണ് കരുതിയത്. എന്നാൽ, എന്റെ കൈയിൽ തരാതെ സ്വന്തമായി കത്തിച്ചു. ആചാരമായിരിക്കും, അതിനെ തൊട്ടുകളിക്കേണ്ടെന്നു കരുതി ഞാൻ മാറിനിന്നു.''
''പിന്നീട് സഹപൂജാരിക്ക് അദ്ദേഹം വിളക്ക് കൈമാറി. അദ്ദേഹം കത്തിച്ച ശേഷം അത് എനിക്ക് തരുമെന്നാണ് കരുതിയത്. എന്നാൽ, എനിക്കു തരാതെ വിളക്ക് നിലത്ത് വച്ചു. അതെടുത്ത് കത്തിക്കാമെന്ന് ആദ്യം വിചാരിച്ചു. എന്നാൽ പിന്നീട് പോയി പണിനോക്കാൻ പറഞ്ഞു. ആ വേദിയിൽ വച്ചു തന്നെ അതിനെതിരെ ഞാൻ പ്രസംഗിക്കുകയും ചെയ്തു. ഞാൻ തരുന്ന പൈസക്ക് നിങ്ങൾക്ക് അയിത്തമില്ല. എനിക്ക് അയിത്തം കൽപിക്കുന്നു. ആ പൂജാരിയെ ഇരുത്തിക്കൊണ്ടു തന്നെ ഇതെല്ലാം താൻ തുറന്നടിച്ചു"- മന്ത്രി രാധാകൃഷ്ണൻ വിശദീകരിച്ചു.