അമ്മമാർക്കും കുഞ്ഞുങ്ങൾക്കു പോഷകാഹാരം ഉറപ്പാക്കാൻ 93.4 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ

 

അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പോഷകാഹാരം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ 93.4 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)യുടെ ഭാഗമായി നടപ്പാക്കുന്ന അനുപൂരക പോഷകാഹാര പദ്ധതിയ്ക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.ആറുവയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

കുട്ടികളുടെയും അമ്മമാരുടെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ആരോഗ്യ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.അങ്കണവാടികൾ വഴിയാണ് ഇവർക്കായി പോഷകാഹാരം വിതരണം ചെയ്യുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാന വനിതാ ശിശു വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന പോഷക ബാല്യം പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.