പാലക്കാട് കണ്ണനൂരിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു
പാലക്കാട് കണ്ണനൂരിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്ന റെനിൽ (40), വിനീഷ് (43), സുഹൃത്തുക്കളായ അമൽ (25), സുജിത്ത് (33) എന്നിവരെയാണ് കാറിലെത്തിയ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ നാലുപേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായും, അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തിന് കാരണം. രാവിലെ പത്തുമണിക്ക് ശേഷമാണ് ആക്രമണം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് വിവരം.
ആക്രമികളെ കണ്ടാല്‍ തിരിച്ചറിയാമെന്നും പരിചയമുള്ള ആളുകളാണ് ആക്രമിച്ചതെന്നും പരിക്കേറ്റ റെനിൽ പറഞ്ഞു. ബ്ലേഡ് മാഫിയയാണ് ആക്രമണത്തിന് പിന്നിൽ. ഓട്ടോ റിക്ഷ തൊഴിലാളി 5000 രൂപ പലിശയ്‌ക്കെടുത്തിരുന്നു. അതില്‍ രണ്ടുമൂന്ന് അടവ് തെറ്റിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി അയാളെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായി. പ്രശ്‌നം അവസാനിപ്പിക്കാന്‍ വേണ്ടി ഇടപെടുകയും അത് പരിഹരിക്കാനുള്ള വഴികള്‍ പറയുകയും ചെയ്തതാണ്. എന്നാൽ രാവിലെ ഓഫീസിലിരിക്കെ മാരകായുധങ്ങളുമായി എത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആറോളം പേർ സംഘത്തിലുണ്ടായിരുന്നതായും റെനിൽ പറഞ്ഞു.