ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: മുൻ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ, പ്രതികളായ മുൻ ജീവനക്കാർ വിനീതയും രാധുവും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ വിനീത, രാധു, കേസിൽ പ്രതി ചേർത്തിട്ടുള്ള ദിവ്യ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് വിനീതയും രാധുവും ഹൈക്കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം കവടിയാറിൽ പ്രവർത്തിക്കുന്ന ദിയയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ മുൻ ജീവനക്കാരികൾ തട്ടിയെടുത്തെന്നാണ് കേസ്. ആഭരണങ്ങൾ വാങ്ങുന്നവരിൽ നിന്നും പണം വാങ്ങാൻ ക്യു ആർ കോഡ് മാറ്റി പല സമയങ്ങളിലായി വലിയ തുക തട്ടിയെടുത്തു എന്നായിരുന്നു കൃഷ്ണകുമാറും മകളും മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി. പിന്നാലെ കൃഷ്ണകുമാറും മറ്റുള്ളവരും ചേർന്ന് തങ്ങളെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്തു എന്നാരോപിച്ച് ജീവനക്കാരും പരാതി നൽകി. വിഷയം വലിയ വിവാദമായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാൽ ദിയയുടെ കടയിൽ നിന്നും ജീവനക്കാരികൾ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് സെഷൻസ് കോടതി കേസ് പരിഗണിച്ചപ്പോൾ പൊലീസ് അറിയിച്ചിരുന്നു.അതേസമയം, ജീവനക്കാരികൾ നൽകിയ തട്ടികൊണ്ടു പോകൽ കേസിൽ തെളിവുകൾ ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ
കൃഷ്ണകുമാറിനും ദിയയ്ക്കും സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.