കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; മുൻ എസ്എച്ച്ഒക്ക് സസ്പെൻഷൻ

 

കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 8 പവൻ സ്വർണം കാണാതായ സംഭവത്തിൽ മുൻ എസ്എച്ച്ഒ എം. അബ്ബാസ് അലിയെ സസ്‌പെൻഡ് ചെയ്തു. കൊണ്ടോട്ടി എഎസ്പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതല്‍ അന്വേഷണത്തിന് മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. നേരത്തെ പാലക്കാട് സൗത്ത് എസ്എച്ച്ഒ ചുമതലയില്‍ ഇരിക്കെ മയക്കുമരുന്ന് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് അബ്ബാസ് അലിയെ സസ്‌പെൻഡ് ചെയ്തിരുന്നു.കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു കണ്ടെത്തിയതും മറ്റിടങ്ങളിൽനിന്ന് നാട്ടുകാർക്ക് കളഞ്ഞുകിട്ടി പൊലീസിലേൽപ്പിച്ചതുമായ സ്വർണമാല, ബ്രേസ്ലെറ്റ്, കമ്മൽ, മോതിരം തുടങ്ങിയവയാണ് കാണാതായത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകളിലുള്ള സ്വർണം സ്റ്റേഷനിൽ കണ്ടെത്താനാകാത്തത് പുറത്തുവന്നത്. സംഭവത്തിൽ അന്വേഷണം തുടരുന്നു.