സ്വർണപ്പണയ തട്ടിപ്പ്; ശ്രീലകം ഫിനാൻസ് മാനേജർ അറസ്റ്റിൽ
ആലപ്പുഴ സ്വർണപ്പണയ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ ശ്രീലകം ഫിനാൻസ് മാനേജർ ടിനു തമ്പാനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റ് പ്രധാന പ്രതികളായ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണനും സ്ഥാപന ഉടമ രാധാകൃഷ്ണപിള്ളയും ഒളിവിലാണ്.
കറ്റാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ശ്രീലകം ഫിനാൻസിനെതിരെ നൂറിലധികം പരാതികളാണ് ലഭിച്ചിട്ടുള്ളത്. കുറഞ്ഞ പലിശയ്ക്ക് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണം പണയം വാങ്ങിയശേഷം തിരികെ എടുക്കാൻ എത്തിയപ്പോപ്പോൾ സ്വർണം ലഭ്യമല്ലെന്ന് അറിയിച്ചതായാണ് പരാതികൾ.
സംഭവത്തിൽ കുറത്തികാട് പൊലീസ് ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏകദേശം 100 പവൻ സ്വർണം പ്രതികൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ടിനു തമ്പാൻ ഉൾപ്പെടെയുള്ള പ്രധാന പ്രതികൾ കഴിഞ്ഞ ഒരു മാസമായി ഒളിവിലായിരുന്നു. അറസ്റ്റിലായ പ്രതിക്കെതിരെ ഓരോ കേസിലും പ്രത്യേകം അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.