ഗോവിന്ദച്ചാമിയെ 14 ദിവസം റിമാൻഡ് ചെയ്തു
കണ്ണൂരിൽ ജയിൽ നിന്നും ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു . കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് റിമാൻഡ് ചെയ്ത് അയച്ചിരിക്കുന്നത്. ഇന്ന് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. ജയിൽ മാറ്റം ജയിൽ വകുപ്പ് തീരുമാന പ്രകാരമാണ്.
ഷൊർണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമി കണ്ണൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റിൽ ഒളിഞ്ഞിരിക്കുകയായിരുന്നു
ഗോവിന്ദച്ചാമിജയിൽ ചാടിയശേഷം കേരളം വിടാൻ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴി. കണ്ണൂർ അതിസുരക്ഷാ ജയിലിൽ കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന 68 സെല്ലുകളുള്ള പത്താം ബ്‌ളോക്ക് ബിയിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. അടുത്തിടെ വരെ സെല്ലിൽ ഇയാൾ മാത്രമാണ് ഉണ്ടായിരുന്നത്. കുറച്ച് മാസങ്ങളായി ഒരു തമിഴ്നാട്ടുകാരൻ കൂടി ഈ സെല്ലിൽ ഉണ്ട്.ഒന്നരമാസം മുൻപ് തന്നെ ഗോവിന്ദച്ചാമി ജയിൽ ചാടാനായി പദ്ധതിയിട്ടിരുന്നു. ഒപ്പം ചാടാൻ താനും പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാൻ കഴിയാത്തതിനാൽ പുറത്ത് കടക്കാൻ കഴിഞ്ഞില്ലെന്നും തടവുകാരൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.