മതവിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസ്; ചോദ്യം ചെയ്യലിന് ഹാജരായില്ല, ഷാജൻ സ്‌കറിയയ്ക്ക് ഹൈക്കോടതി വിമർശനം

 

മതവിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസിലെ ജാമ്യ ഉത്തരവിൽ ഇളവ് തേടി നൽകിയ ഹർജിയിൽ മറുനാടൻ മലയാളി  ഉടമ ഷാജൻ സ്‌കറിയയ്ക്ക് ഹൈക്കോടതി വിമർശനം. കേസിലെ  ചോദ്യം ചെയ്യലിന് ഹാജരാകാത്തതിലാണ് കോടതി വിമർശിച്ചത്. ഹർജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്‌കറിയയുടേതെന്നും ജസ്റ്റിസ് കെ ബാബു വിമർശിച്ചു. മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ ഷാജന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിർദ്ദേശത്തോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്. 

എന്നാൽ അമ്മയുടെ അസുഖം കാരണം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിൽ ഷാജൻ ആവശ്യപ്പെട്ടത്. ഹർജി നാളെ വീണ്ടും പരിഗണിക്കും. ഷാജൻ സ്‌കറിയക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. നിലമ്പൂർ പൊലീസെടുത്ത കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസം 17 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. ജസ്റ്റിസ് കെ ബാബുവാണ് ജാമ്യ ഹർജി പരിഗണിച്ചത്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്‌കറിയക്കെതിരെ പൊലീസ് കേസെടുത്തത്.