ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതി: ഐജിയോട് വിശദീകരണം തേടി ഹൈക്കോടതി
ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതിയിൽ എറണാകുളം റേഞ്ച് ഐജിയോട് വിശദീകരണം തേടി ഹൈക്കോടതി. വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം നൽകിയത്.ചലച്ചിത്ര നിർമാതാവ് ഷീല കുര്യൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പരാതിയിൽ മുൻപ് കോടതി നിർദ്ദേശം നൽകിയിട്ടും തുടർനടപടികൾ ഉണ്ടായില്ലെന്നാരോപിച്ചാണ് പുതിയ ഹർജി സമർപ്പിച്ചത്.
2021ൽ തന്റെ പക്കൽ നിന്ന് ആലപ്പുഴ സ്വദേശി 15 ലക്ഷം രൂപ കടമായി വാങ്ങുകയും പല തവണ ആവശ്യപ്പെട്ടിട്ടും ഇത് തിരികെ തന്നില്ലെന്നുമുള്ള ഷീല കുര്യന്റെ പരാതിയാണ് കേസിനാസ്പദം. കേസിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് രണ്ടാഴ്ചയ്ക്കു ശേഷം ഡിവൈഎസ്പി മധു വിളിപ്പിച്ചിരുന്നു. തന്റെ പരാതി കേൾക്കുന്നതിനു പകരം മോശം വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയും അശ്ലീലമായ രീതിയിൽ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്‌തെന്നാണ് ഷീലയുടെ പരാതി.ഈ പരാതിയിൽ നടപടി സ്വീകരിക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർ നടപടി സ്വീകരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ കോടതിയലക്ഷ്യ നടപടിയുമായി ഷീല കുര്യൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.