പറയാനുള്ളത് കോടതിയെ രേഖാമൂലം അറിയിക്കണം, കളക്ടറെയടക്കം വിമർശിക്കരുത്; സി.പി.എം. ജില്ലാ സെക്രട്ടറിയോട് ഹൈക്കോടതി

 

മൂന്നാറിലെ അനധികൃത നിർമാണങ്ങളുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ ഹൈക്കോടതി. കേസിൽ പരസ്യ വിമർശനം പാടില്ലെന്ന് ജില്ലാ സെക്രട്ടറി സി.വി. വർഗീസിന് ഹൈക്കോടതി നിർദേശം നൽകി. അമിക്യസ്‌ക്യൂറിക്കും കളക്ടർക്കുമെതിരെ വിമർശനം ഉന്നയിക്കരുത്. അവർ കോടതി ഉത്തരവാണ് നടപ്പാക്കുന്നത്. പറയാനുള്ളത് കോടതിയെ രേഖാമൂലം അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

ഇടുക്കിയിലെ ഭൂമി വിഷയത്തിൽ രണ്ടു മാസത്തിനകം സർവേ നടപടികൾ പൂർത്തീകരിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് കോടതി നിർദേശം നൽകി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്റ്റോപ്പ് മെമോ നൽകിയിട്ടും നിർദേശം ലംഘിച്ചുകൊണ്ട് നിർമാണപ്രവർത്തനം നടത്തിയവരുടെ പട്ടിക ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ റവന്യൂവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും എൻ.ഒ.സി. ഇല്ലാതെ സി.പി.എം. പാർട്ടി ഓഫീസ് നിർമിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. അതേസമയം, ഹൈക്കോടതി വിലക്കിയിട്ടും ശാന്തൻപാറ പാർട്ടി ഓഫീസ് നിർമാണം രാത്രി തുടർന്നത് വലിയ വിവാദമായിരുന്നു.