മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പീഡനവും; അന്വേഷണം സിനിമ-സീരിയൽ മേഖലകളിലേക്കും

 

മോഡലിങ്ങിന്റെ മറവിൽ നടന്ന മനുഷ്യക്കടത്തും പീഡനവും ഉൾപ്പെട്ട കേസിൽ അന്വേഷണം സിനിമ-സീരിയൽ മേഖലയിലെ താരങ്ങളിലേക്കും വ്യാപിക്കുന്നു. മുഖ്യപ്രതി സിന്ധുവിന്റെ മകളുടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് ചില താരങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.സെക്‌സ് റാക്കറ്റുമായി താരങ്ങൾക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കും.

സിന്ധുവാണ് ദുബൈയിൽ ഫാഷൻ ഷോ ഉണ്ടെന്ന് തെറ്റിധരിപ്പിച്ച് മോഡലുകൾക്ക് വിസ സൗകര്യങ്ങൾ നൽകിയത്. മോഡലിംഗ് പരിശീലനം, ജോലി, വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടൽ താമസം, വിനോദയാത്ര എന്നിവ വാഗ്ദാനം ചെയ്ത് യുവതികളെ പ്രലോഭിപ്പിച്ചതായും പൊലീസ് പറയുന്നു.കൂടുതൽ പരാതിക്കാർ ഉണ്ടെങ്കിൽ പൊലീസിനെ സമീപിക്കണമെന്ന് കൊച്ചി കമീഷണർ കാളിരാജ് മഹേഷ്‌കുമാർ പറഞ്ഞു.

നടന്നത് സംഘടിതമായ കുറ്റകൃത്യമാണെന്നും സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടാബന്ധത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഇനിയും പിടികൂടാനുള്ള രണ്ടു പേരെയും നാട്ടിൽ എത്തിക്കാൻ പൊലീസ് ശ്രമം ശ്രമം തുടങ്ങിയതായി അദ്ദേഹം വ്യക്തമാക്കി.സിന്ധുവിനെ ചോദ്യം ചെയുന്നത് വഴി കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കമ്മീഷണർ പറഞ്ഞു. സിനിമാ താരങ്ങൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ പോസ്റ്ററിൽ ചില താരങ്ങളുടെ ഫോട്ടോ കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.