'മതവിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ ഞാനാളല്ല'; എഴുത്തച്ഛൻ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വിനോയ് തോമസ്
മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛനെക്കുറിച്ച് താൻ നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രമുഖ എഴുത്തുകാരൻ വിനോയ് തോമസ്. എഴുത്തച്ഛനെ ആദരിക്കുന്നവരുടെയും സാധാരണക്കാരുടെയും മതപരമായ വിശ്വാസങ്ങളെ വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാ മതവിശ്വാസങ്ങളെയും താൻ ആദരിക്കുന്നുവെന്നും ആരുടെയും വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ താൻ ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാള ഭാഷാ സാഹിത്യചരിത്രം കേവലം വിശ്വാസങ്ങളുടെ പുറത്താവരുതെന്നും അതിന് ശാസ്ത്രീയമായ തെളിവുകൾ വേണമെന്നുമാണ് താൻ പ്രസംഗത്തിൽ ഉദ്ദേശിച്ചതെന്ന് വിനോയ് തോമസ് വിശദീകരിച്ചു. പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്ന ചരിത്ര സത്യങ്ങളെക്കുറിച്ചാണ് താൻ സംസാരിച്ചത്. എന്നാൽ തന്റെ പ്രസംഗത്തിലെ വരികൾ പൂർണ്ണമായി കേൾക്കാതെ ഒരു പത്രസ്ഥാപനം നൽകിയ ഗ്രാഫിക് കാർഡ് മാത്രം കണ്ടവരാണ് തനിക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്നത്. ഭാഷാ സാഹിത്യത്തിൽ മിഷനറിമാരുടെ പങ്കും കൃത്യമായി പഠിപ്പിക്കപ്പെടണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരടിസ്ഥാനവുമില്ലാതെ സോഷ്യൽ മീഡിയയിലൂടെ തെറിവിളിക്കുന്നത് പുതിയ രീതിയായി മാറിയെന്നും സാംസ്കാരിക നായകരും കലാകാരന്മാരും ഇതിന് ഇരകളാകുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ദീപിക പത്രത്തിന്റെ 140-ാം വാർഷിക വേളയിലാണ് എഴുത്തച്ഛനല്ല മിഷനറിമാരാണ് ഭാഷാ സൃഷ്ടാക്കൾ എന്ന പരാമർശം വിനോയ് തോമസ് നടത്തിയത്. വരേണ്യ സാഹിത്യാചാര്യന്മാർ ചില ചരിത്ര സത്യങ്ങൾ ബോധപൂർവം മറച്ചുവെക്കുകയാണെന്നും അന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്
ആരാണ് മലയാള ഭാഷ സൃഷ്ടിച്ചത്? നവംബർ ഒന്നിന് ഇരിട്ടി താലൂക്കിൽ എന്നെ ഒരു പരിപാടിക്ക് ക്ഷണിച്ചു; മലയാളഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട്. മലയാള ഭാഷ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് മലയാള ഭാഷയ്ക്ക് ഒരു പിതാവുണ്ടെന്നും അത് എഴുത്തച്ഛൻ ആണെന്നും അവർ പറഞ്ഞു. എന്നാൽ, ഞാൻ പറയട്ടെ, എഴുത്തച്ഛൻ എന്ന് പറയുന്നയാൾ ജീവിച്ചിരുന്നിട്ടില്ല. എഴുത്തച്ഛൻ ഒന്നും എഴുതിയിട്ടില്ല. ഇത് ഞാൻ തുഞ്ചൻ സർവകലാശാലയിലും പറഞ്ഞിട്ടുള്ളതാണ്. അവിടെ ഞാൻ വെല്ലുവിളി നടത്തിയതാണ്. എഴുത്തച്ഛൻ എന്നു പറയുന്നയാൾ ജീവിച്ചിരുന്നിട്ടുണ്ടെങ്കിലും എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിലും ഞാൻ എന്റെ എല്ലാ കാര്യങ്ങളും അവസാനിപ്പിക്കാം എന്നു വെല്ലുവിളിച്ചു. എഴുത്തച്ഛൻ എഴുതിയ ഒരു ഓലക്കഷണം കാണിക്കാനുണ്ടോയെന്നു ചോദിച്ച് വെല്ലുവിളിച്ചു. അപ്പോൾ, സർവകലാശാലയിലെ ഡയറക്ടർ എഴുന്നേറ്റ് പോകുന്നതാണ് കണ്ടത്. പിന്നെ, എങ്ങനെയാണ് ഒരു ഭാഷാപിതാവ് ഉണ്ടായത്.
മലയാള ഭാഷ ഉണ്ടാകുന്നത് വൈദേശികമായ പല ഭാഷകളുടെയും സങ്കലനം കൊണ്ടാണ്. നാലാം നൂറ്റാണ്ട് തൊട്ട് പേർഷ്യൻ, അറബ്, ചൈന ഉൾപ്പെടെയുള്ള പല രാജ്യക്കാരും കേരളത്തിൽ വന്നിരുന്നു. പോർച്ചുഗീസുകാരും എത്തിയിരുന്നു. ഇവരെല്ലാം കച്ചവടത്തിനായിരുന്നു വന്നത്. ആ കച്ചവടത്തിനായി ക്രിസ്ത്യാനികളും ജൂതന്മാരും ഉൾപ്പെടെ വിവിധ മതക്കാരും ഉണ്ടായിരുന്നു. കാർഷികോത്പന്നങ്ങൾ ഉണ്ടോയെന്ന് അവർ അവരുടെ ഭാഷയിൽ ചോദിക്കും. നമ്മൾ നമ്മുടെ ഭാഷയിൽ മറുപടി പറയും. അങ്ങനെ, അവരുടെ ഭാഷയും ഇവിടെയുണ്ടായിരുന്നവരുടെ ഭാഷയും കലർന്ന ഒരു വെങ്കലഭാഷയാണ് മലയാളം. ഇതിൽ, ഗദ്യമില്ലായിരുന്നു, കവിതയില്ലായിരുന്നു, ചെറുകഥയില്ലായിരുന്നു, ഇതിൽ നോവൽ ഇല്ലായിരുന്നു, നാടകം ഇല്ലായിരുന്നു, വ്യാകരണമില്ലായിരുന്നു, നിഘണ്ടു ഇല്ലായിരുന്നു. ഭാഷയുടെ ഒരു സ്വഭാവവും ഇല്ലാത്ത പ്രാകൃതമായ ഭാഷയായിരുന്നു മലയാളം. ഇത് എഴുത്തച്ഛനാണോ നിർമിച്ചത്?
ഈ മലയാള ഭാഷ എന്ത് ഉദ്ദേശ്യത്തിനുവേണ്ടിയായാലും, മതപ്രചാരണത്തിനു വേണ്ടിയായാലും, ഉണ്ടാക്കിയതും ഇതിൽ ആദ്യമായി ഗദ്യമുണ്ടാക്കിയതും ക്രിസ്ത്യൻ മിഷണറിമാരാണ്. മലയാള ഭാഷയിൽ ആദ്യം കഥയുണ്ടാക്കുന്നത് ക്രിസ്ത്യൻ മിഷണറിമാരാണ്. വണക്കമാസത്തിലൊക്കെ ഇത്തരം കഥകളുണ്ട്. ഇതൊക്കെയാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥാ രൂപങ്ങൾ. ഹെർമൻ ഗുണ്ടർട്ട്, ബെഞ്ചമിൻ ബെയ്ലി തുടങ്ങിയ ക്രിസ്ത്യൻ മിഷനറിമാരുടെ ശ്രമഫലമായാണ് മലയാളഭാഷ ഉണ്ടായത്. അതുകൊണ്ട് തുഞ്ചത്ത് എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായി വിളിക്കാൻ സാധിക്കില്ല. ക്രിസ്ത്യൻ മിഷനറിമാരെയാണ് ഈ സ്ഥാനത്ത് വിളിക്കേണ്ടത്. ഇതിനു പകരമാണ്, ജീവിച്ചിരിക്കാത്ത ഒരാളെ മലയാള ഭാഷയുടെ പിതാവായി വിളിക്കുന്നത്.