പാവയായിരിക്കാൻ ഞാൻ തയ്യാറല്ലന്ന് ശ്വേതാ മേനോൻ; ഇനി ഞാൻ അമ്മ അംഗമല്ല, പറയാനുള്ളതെല്ലാം തുറന്നു പറയും

 

തന്റെ ഭരണസമിതിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ശ്വേത മേനോൻ. പാവകളായില്ലെങ്കിൽ ഈ സംഘടന ഓടിക്കാൻ പറ്റില്ലെന്നും പാവയായിരിക്കാൻ ഞാൻ തയ്യാറല്ലന്നും ശ്വേത മേനോൻ പറഞ്ഞു. രാജിവെച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്വേത.അമ്മ പ്രസിഡന്റ് സ്ഥാനത്തിനോടൊപ്പം അമ്മ അംഗത്വവും രാജിവെച്ചെന്നും ശ്വേതാ മേനോൻ അറിയിച്ചു

പണ്ട് കുറച്ച് സ്ത്രീകൾ പറഞ്ഞതു പോലെ ഇന്ന് എനിക്കും തോന്നി. കുറ്റാരോപിതരായ ആളുകളിലേക്ക് സംഘടന വിട്ടുകൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതൊരു അജണ്ടയാണ്. അവിശ്വാസ പ്രമേയം ഒപ്പിടിച്ചു. നമ്മളെ അജണ്ട വെച്ച് പുറത്താക്കാൻ നോക്കി. ഞങ്ങളുടെ ഭരണസമിതി അധികാരത്തിൽ വന്ന് സെപ്റ്റംബർ ഒന്നാം തീയതി തൊട്ടുള്ള എല്ലാ കണക്കും ശരിയാണ്. അതിന് മുമ്പ് ബാബുരാജ് അംഗമായിരുന്ന കമ്മിറ്റിയിലെ കണക്കിൽ ഒരുപാട് കുഴപ്പമുണ്ട്. ഇന്നുവരെ അമ്മ സംഘടനയിലെ കാര്യം പുറത്ത് പറയാത്തത് ഞാൻ സംഘടനയിലെ അംഗമായതുകൊണ്ടാണ് . ഇന്ന് ഞാൻ അമ്മ അംഗമല്ല , അതിനാൽ പറയാനുള്ളതെല്ലാം തുറന്നു പറയും എന്നും ശ്വേത മേനോൻ പറഞ്ഞു.13 അംഗ ഭരണസമിതിയാണ് രാജിവച്ചിരിക്കുന്നത്. പ്രസിഡന്റ് ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍, അന്‍സിബ ഹസ്സന്‍, ലക്ഷ്മിപ്രിയ, സെക്രട്ടറി കുക്കു പരമേശ്വരന്‍ എന്നിവരുള്‍പ്പെടെയാണ് രാജിവച്ച് ഒഴിഞ്ഞിരിക്കുന്നത്