'ആരിവിടെ നില്‍ക്കും നക്കാപിച്ച പൈസക്ക് ; കേരളം വൈകാതെ ശവപറമ്പായി മാറും': സലിം കുമാര്‍

 

നാട്ടില്‍ തൊഴിലില്ലാത്തതിന്റെ പേരില്‍ കാനഡയിലേയ്ക്കും യുകെയിലേയ്ക്കുമെല്ലാം പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുകയാണെന്നും നല്ല ജോലിയോ ശമ്പളമോ ഇല്ലാതെ യുവത കഷ്ടപെടുകയാണെന്നും നടന്‍ സലിംകുമാര്‍. കേരളം ഒരു ശവപ്പറമ്പായി ഉടനെ മാറുമെന്നും സലിംകുമാര്‍ പറയുന്നു.
താരം പറയുന്നതിങ്ങനെ,

'കാനഡയിലേയ്ക്കും യുകെയിലേയ്ക്കുമെല്ലാം കേരളത്തില്‍ നിന്ന് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുകയാണ്. അവര്‍ പഠിക്കാനെന്ന് പറഞ്ഞാണ് പോകുന്നത്. എന്നാല്‍, ആ പോയവരാരും കേരളത്തിലേയ്ക്ക് തിരിച്ചു വരുന്നില്ല. അവിടെ ജോലി ചെയ്ത് ജീവിക്കുകയാണ്. മലയാളി എന്നുള്ള ബന്ധം ഇതോടെ തീരുകയാണ്. നാട്ടില്‍ തൊഴിലില്ലാത്തതിന്റെ പേരിലാണ് ഇവര്‍ നാടുവിട്ട് പോകുന്നത്. ഒരു നഴ്‌സിന് കൂടി പോയാല്‍ ഇരുപതിനായിരം അല്ലെങ്കില്‍ മുപ്പതിനായിരം രൂപയാണ് കേരളത്തില്‍ കിട്ടുന്നത്. എന്നാല്‍, ഒന്നു കടല്‍ കടന്നാല്‍ രണ്ടും മൂന്നും ലക്ഷമാണ് ശമ്പളം.


അവര്‍ പോകാതിരിക്കുമോ. ആരിവിടെ നില്‍ക്കും നക്കാപിച്ച പൈസക്ക്. പഠിപ്പുള്ളവരൊക്കെ വിദേശത്ത് പോയിട്ട് നാട്ടില്‍ കുറേ വെയ്സ്റ്റുകള്‍ മാത്രം ബാക്കിയാകും. അവരുടെ തലച്ചോറ് നമ്മുടെ നാടിന് വേണ്ടി വിനിയോഗിക്കേണ്ടതാണ്. കേരളത്തില്‍ നല്ല ഒരു ജോലി കിട്ടാനില്ല, നല്ല ശമ്പളമില്ല, നല്ല വിദ്യാഭ്യാസം നല്‍കുന്നില്ല, വിദ്യാഭ്യാസം ലഭിക്കണമെങ്കില്‍ പൈസ കൂടുതല്‍. പഠിച്ചവന് ഇവിടെ ജോലിയില്ല. സ്വജനപക്ഷപാതമാണ് ഇവിടെ നടക്കുന്നത്. സ്വന്തം ആള്‍ക്കാരെ കുത്തിക്കയറ്റുന്നു. ഇങ്ങനെ പോകുകയാണെങ്കില്‍ ഒരു ശവപ്പറമ്പായി മാറും ഈ കൊച്ചു കേരളം. അതിന് വലിയ താമസമില്ല സലീം കുമാര്‍ പറഞ്ഞു.