'പൃഥ്വിരാജിന്റെ ഗതി അച്ഛനോട് ചോദിച്ചാൽ പറഞ്ഞുതരും'; വിസ്മയ മോഹൻലാലിനെതിരെ കടുത്ത സൈബർ ആക്രമണം

 

ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച കോക്രോച്ച് ജനതാ പാർട്ടി (CJP) സമരത്തെ പിന്തുണച്ച് രംഗത്തെത്തിയ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം. 'വിൽ മേക്ക് ഇറ്റ് എസ്.കെ' എന്ന പേജിൽ വന്ന കുറിപ്പ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് വിസ്മയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

ഒരു ജനാധിപത്യ രാജ്യം പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയല്ലെന്നും, ഇതിനെതിരെ ഇന്ന് ശബ്ദമുയർത്തിയില്ലെങ്കിൽ നാളെ മറ്റാർക്കും ഈ അവസ്ഥ വരാമെന്നും വ്യക്തമാക്കുന്നതായിരുന്നു വിസ്മയ പങ്കുവെച്ച കുറിപ്പ്. ഇതിന് പിന്നാലെയാണ് വിസ്മയയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വലിയ രീതിയിൽ സൈബർ ആക്രമണം ആരംഭിച്ചത്. 'പൃഥ്വിരാജിന്റെ ഗതി എന്താണെന്ന് അച്ഛനോട് ചോദിച്ചാൽ പറഞ്ഞുതരും', 'ലാലേട്ടന്റെ പേര് കളഞ്ഞു', 'ചില മക്കൾ പിതാവിന്റെ അന്തകരാകും' തുടങ്ങിയ രൂക്ഷമായ കമന്റുകളാണ് വിസ്മയക്കെതിരെ ഉയർന്നത്.

അതേസമയം, വിസ്മയയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. നിലപാടുകൾ തുറന്നുപറയാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നതായും, ശക്തമായി പ്രതികരിക്കാൻ കഴിവുള്ള തലമുറയാണ് ഇതെന്ന് വ്യക്തമാക്കുന്നതുമാണ് വിസ്മയയുടെ നീക്കമെന്നും അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടി. ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാച്ചി തെഹ്‌ലാൻ, സംവിധായകൻ ആഷിഖ് അബു എന്നിവരും സി.ജെ.പി സമരത്തിന് മുൻപ് പിന്തുണ അറിയിച്ചിരുന്നു. കൂടാതെ അവതാരക രഞ്ജിനി ഹരിദാസ്, നടിമാരായ സിജ റോസ്, നോയ്ല ഫ്രാൻസി എന്നിവർ ഡൽഹിയിൽ നടന്ന പാർലമെന്റ് മാർച്ചിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തിരുന്നു.