ആനക്കൊമ്പ് കേസ്: ആനക്കൊമ്പുകളുടെ വിവരങ്ങൾ വനംവകുപ്പിന് കൈമാറി മോഹൻലാൽ
ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട് തന്റെ കൈവശമുള്ള ആനക്കൊമ്പിന്റെയും മറ്റ് വന്യജീവി ഉൽപന്നങ്ങളുടെയും വിവരങ്ങൾ വനംവകുപ്പിന് ഔദ്യോഗികമായി കൈമാറി മോഹൻലാൽ. ഹൈക്കോടതിയുടെ മുൻകാല നിരീക്ഷണങ്ങളെത്തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് മോഹൻലാൽ ഈ വിവരങ്ങൾ വെളിപ്പെടുത്തുന്നത്. രണ്ട് ജോഡി ആനക്കൊമ്പുകളും 13 കര കൗശല വസ്തുക്കളുമാണ് ലാലിന്റെ കൈവശമുള്ളത്. ഈ വസ്തുക്കൾ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചുള്ള വിശദീകരണവും അദ്ദേഹം അധികൃതർക്ക് നൽകി.
കൊച്ചിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി വനംവകുപ്പ് തയ്യാറാക്കിയ ഈ വിവരങ്ങൾ അടങ്ങിയ ഇൻവെന്ററി റിപ്പോർട്ട് ഇനി തുടർനടപടികൾക്കായി മേലുദ്യോഗസ്ഥർക്ക് സമർപ്പിക്കും.വനംവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആയിരിക്കും ഉടമസ്ഥാവകാശം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് 2011 ഓഗസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. കേസ് പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു