ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്‌മദത്തൻ; ദേവസ്വം ബോർഡ് തീരുമാനം ഹൈക്കോടതി അംഗീകരിച്ചു
ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിലെ പുതിയ തന്ത്രിയായി കണ്ഠര് ബ്രഹ്‌മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. ബ്രഹ്മദത്തൻ യോഗ്യനാണെന്ന സമിതിയുടെ തീരുമാനം ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ചിങ്ങം ഒന്നിന് തന്നെ ബ്രഹ്മദത്തൻ തന്ത്രിയായി ചുമതലയേൽക്കും.
കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ നിയോഗിക്കുന്നതിൽ അപാകതയില്ലെന്ന് ദേവസ്വം ബോർഡ് രൂപീകരിച്ച മുതിർന്ന തന്ത്രിമാരുടെ സമിതി വ്യക്തമാക്കിയിരുന്നു. അക്കീരമൺ കാളിദാസ ഭട്ടതിരി, തറയിൽ കുഴിക്കാട്ട് അഗ്‌നിശർമ്മൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്‌മണ്യൻ നമ്പൂതിരി എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ബ്രഹ്‌മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗൽഭ്യമുണ്ടെന്നും തന്ത്ര വിദ്യാപീഠത്തിൽ ഉൾപ്പെടെ പഠനം നടത്തിയിട്ടുണ്ടെന്നും സമിതി വിലയിരുത്തി.കണ്ഠരര് രാജീവർക്കൊപ്പം ശബരിമലയിൽ സഹായിയായി പ്രവർത്തിച്ചെന്നും സമിതി ദേവസ്വം പ്രസിഡന്റിനെ അറിയിച്ചു.
കണ്ഠര് രാജീവര് ആരോഗ്യ പ്രശ്‌നം കാരണം തന്നെ ഒഴിവാക്കി പകരം മകൻ ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡിന് കത്ത് നൽകിയിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായതിന് പിന്നാലെയാണ് രാജീവര് മാറ്റം ആവശ്യപ്പെട്ട് കത്ത് നൽകിയത്.