കീം പരീക്ഷാ ഫലം: ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾ

 

2025 കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾ. പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഹർജി മറ്റന്നാൾ മെൻഷൻ ചെയ്യുമെന്ന് അഭിഭാഷകൻ സുൽഫിക്കർ അലി വ്യക്തമാക്കി. സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അർഹമായ ഒരു അവകാശവും നഷ്ടപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു

പക്ഷെ അനർഹമായി അവർ നേടിക്കൊണ്ടിരുന്ന അവകാശം ഇല്ലാതാക്കുകയാണ് വേണ്ടതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. സിബിഎസ്ഇ വിദ്യാർത്ഥികൾക്കും സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾക്കും തുല്യനീതി എന്നതാണ് വാദമെന്നും സുൽഫിക്കർ അലി വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് കേസിൽ ഹാജരാകുന്നത്.

കേരളത്തിലെ എൻജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് പ്രോസ്‌പെക്ടസിൽ സർക്കാർ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗിന്റെ ഉത്തരവ്.

ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്‌പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എൻട്രൻസ് കമ്മീഷണർക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ ഹർജി തള്ളുകയായിരുന്നു.

പിന്നാലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി അംഗീകരിച്ചുകൊണ്ട് പഴയ ഫോർമുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 76,230 വിദ്യാർഥികളാണ് യോഗ്യത നേടിയത്. റാങ്ക് പട്ടികയിൽ വലിയ മാറ്റമാണുണ്ടായത്. കേരള സിലബസുകാർ പിന്നിൽ പോയി. ആദ്യ 100 റാങ്കിൽ 21 പേർ കേരള സിലസിൽ നിന്നുള്ളവരാണ്. മുൻ ലിസ്റ്റിൽ 43 പേരായിരുന്നു ഉണ്ടായിരുന്നത്.