ഇലക്‌ട്രിക്‌ ബസിന്റെ വരവ് ചെലവ് സംബന്ധിച്ച റിപ്പോര്‍ട്ട് കെഎസ്ആർടിസി ഗതാഗത മന്ത്രിക്ക് സമര്‍പ്പിച്ചു
 

 

തിരുവനന്തപുരം നഗരത്തിലോടുന്ന ഇലക്‌ട്രിക്‌ ബസിന്റെ വരവ് ചെലവ് സംബന്ധിച്ച റിപ്പോര്‍ട്ട് കെഎസ്ആർടിസി ഗതാഗത മന്ത്രിക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ മന്ത്രി ഉദ്യോഗസ്ഥരോട് അതൃപ്തി അറിയിച്ചു. റിപ്പോര്‍ട്ട് പഠിച്ച ശേഷം ഇലക്‌ട്രിക്‌ ബസിന്റെ കാര്യത്തില്‍ മന്ത്രി കെബി ഗണേഷ് കുമാര്‍ തുടര്‍ നടപടി സ്വീകരിക്കും.കെഎസ്ആർടിസി ഡിപ്പോകളിലെ ബസ് റൂട്ട് സംബന്ധിച്ച യോഗമാണ് ചേര്‍ന്നതെങ്കിലും ഇലക്‌ട്രിക്‌ ബസ് വിവാദവും ഉയര്‍ന്നു വന്നു. സിഎംഡി ബിജു പ്രഭാകര്‍ സിഡ്നിയില്‍ പോയതിനാല്‍ ജോയിന്റ് എംഡി പ്രമോജ് ശങ്കറാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. തനിക്ക് കിട്ടും മുൻപേ മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കിയതില്‍ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചു. ഉദ്യോഗസ്ഥരോട് വിശദീകരണം തേടി.കഴിഞ്ഞ 9 മാസത്തിനിടെ 2.89 കോടി രൂപ ഇ ബസിന് ലാഭം കിട്ടിയെന്നാണ് കണക്ക്. 

റിപ്പോര്‍ട്ട് വിശദമായി പഠിച്ചശേഷമേ മന്ത്രി ഇനി പരസ്യ പ്രതികരണത്തിന് തയ്യാറാകൂ. സിപിഎം ഇടപെട്ടതിനാല്‍ ഇ ബസില്‍ കരുതലോടെയാണ് ഗണേഷ് കുമാര്‍ നീങ്ങുന്നത്. ഇലക്‌ട്രിക്‌ ബസ് ഇനി വേണ്ട എന്ന് മന്ത്രി പറഞ്ഞതോടെ 45 ഇലക്‌ട്രിക്‌ ബസുകളുടെ ടെണ്ടര്‍ വിളിക്കുന്നത് കെഎസ്ആർടിസി മരവിപ്പിച്ചിരിക്കുകയാണ്.പ്രധാനമന്ത്രി ഇ സേവ പദ്ധതി വഴി ലഭിക്കുന്ന 950 ബസുകളുടെ കാര്യത്തിലും സംസ്ഥാനം നിലപാട് അറിയിച്ചിട്ടില്ല. സിറ്റി സര്‍ക്കുലറിന്റെ 10 രൂപ ടിക്കറ്റ് എന്നത് അടിസ്ഥാന ചാര്‍ജാക്കി ഫെയര്‍ സ്റ്റേജ് കൊണ്ടുവരുന്നത് മന്ത്രി ആലോചിക്കുന്നുണ്ട്