വയനാട് മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, രണ്ടുപേർ മരണപ്പെട്ടു

 

വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, രണ്ടുപേർ മരണപ്പെട്ടു. പയനാട്-കള്ളാടി തുരങ്കപാത നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിൽ കൂടുതലും. രണ്ടാഴ്ച‌ മുൻപ് ഇവിടെ മണ്ണടിച്ചിലുണ്ടായപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കളക്‌ടർ ഉത്തരവിട്ടിരുന്നു. എങ്കിലും തൊഴിലാളികൾ ക്യാമ്പുകളിൽ തന്നെ തുടരുകയായിരുന്നുവെന്ന് പഞ്ചായത്ത് മെമ്പർ അജ്‌മൽ പറഞ്ഞു.

അതേസമയം മണ്ണിടിച്ചിൽ സാധ്യത സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് പറഞ്ഞു. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് സോയിൽ പൈപ്പിങ് , സ്ലോപ്പ് സ്റ്റബിലിറ്റി പ്രതിഭാസമോ കാരണം ഒരു അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, തടയാൻ വേണ്ട മുൻകരുതലെടുക്കണമെന്നും പിഡബ്ല്യുഡി ജൂൺ 25ന് ചേർന്ന അവലോകന യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. യോഗത്തിന്‍റെ മിനുട്ട്സ് പിഡബ്ല്യുഡി പുറത്ത് വിട്ടു. തുരങ്കപാതയുടെ മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായെന്ന് മന്ത്രി ടി സിദ്ദിഖും പ്രതികരിച്ചു.കള്ളാടിയില്‍ മനുഷ്യ നിര്‍മ്മിത ദുരന്തമാണ് നടന്നതെന്ന് സിദ്ദിഖ് പറഞ്ഞു. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടത് ചെറിയ മഴ പെയ്താൽ പോലും അപകടം ഉണ്ടാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അശാസ്ത്രീയമായ രീതിയിലാണ് മണ്ണ് നീക്കം നടത്തിയിരുന്നത്. മീറ്റിംഗിലും അല്ലാതെയും മുന്നറിയിപ്പ് നൽകിയിട്ടും വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ പാളിച്ചയുണ്ടായി. നിർദ്ദേശം അനുസരിച്ച് മുന്നോട്ട് പോകാത്ത സാഹചര്യം ഗൗരവതരമായി കാണും. ഇക്കാര്യം കൊങ്കൺ അധികൃതരേയും അറിയിച്ചിരുന്നു. മണ്ണ് കൂട്ടിയിട്ടത് മാറ്റാത്തത് എന്തെന്ന് അന്വേഷിക്കുമെന്നും ടൗൺഷിപ്പിലും മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ദുരന്തത്തിന് പിന്നാലെ കോഴിക്കോട് തുരങ്കപാത നിർമാണം നടക്കുന്ന പ്രദേശത്ത് നിർമാണ പ്രവർത്തികൾ നിർത്തിവച്ചിരിക്കുകയാണ്.