ടെലിവിഷൻ റേറ്റിങ്ങിൽ വൻ പരിഷ്കാരം; ലാൻഡിങ് പേജ് ഇനി മാനദണ്ഡമല്ല
ടെലിവിഷൻ റേറ്റിങ് സംവിധാനത്തിൽ സുപ്രധാന പരിഷ്കാരങ്ങൾ വരുത്തി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ചാനലുകൾ റേറ്റിങ്ങിൽ കൃത്രിമം കാണിക്കുന്നത് തടയുന്നതിൻ്റെ ഭാഗമായി ലാൻഡിങ് പേജിലെ വ്യൂവർഷിപ്പ് ഇനി മുതൽ റേറ്റിങ്ങിൽ ഉൾപ്പെടുത്തില്ലെന്ന് മന്ത്രാലയം അറിയിച്ചു. ലാൻഡിങ് പേജുകളെ കേവലം ഒരു മാർക്കറ്റിങ് ഉപകരണം മാത്രമായി കണക്കാക്കിയാൽ മതിയെന്നാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. റേറ്റിങ് സംവിധാനത്തിൽ കൂടുതൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റേറ്റിങ് ഏജൻസികൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളിലും കേന്ദ്രം ഇളവ് വരുത്തിയിട്ടുണ്ട്. ഏജൻസികളുടെ ആസ്തി പരിധി 20 കോടി രൂപയിൽ നിന്നും അഞ്ച് കോടി രൂപയായി കുറച്ചു. കൂടാതെ, റേറ്റിങ് ഏജൻസികളുടെ ഡയറക്ടർ ബോർഡിലെ 50 ശതമാനം അംഗങ്ങൾക്കും പ്രക്ഷേപകർ, പരസ്യദാതാക്കൾ, പരസ്യ ഏജൻസികൾ എന്നിവരുമായി യാതൊരു ബന്ധവും ഉണ്ടാകാൻ പാടില്ലെന്ന് പുതിയ നയത്തിൽ വ്യക്തമാക്കുന്നു. വിവരശേഖരണത്തിന്റെ കൃത്യത വർദ്ധിപ്പിക്കുന്നതിനായി 80,000 വീടുകളിൽ കൂടി റേറ്റിങ് മീറ്ററുകൾ സ്ഥാപിക്കാനും നിലവിലുള്ള ഏജൻസികൾക്ക് ആറുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
പുതിയ പരിഷ്കാരങ്ങൾ അനുസരിച്ച് റേറ്റിങ് ഏജൻസികൾ തങ്ങളുടെ വിവരശേഖരണ രീതികളും ഡാറ്റയും ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. പരാതികൾ പരിഹരിക്കുന്നതിനായി പത്ത് ദിവസത്തിനകം നോഡൽ ഓഫീസർമാരെ നിയമിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ചാനലുകളുടെ ജനപ്രീതി അളക്കുന്നതിൽ കൂടുതൽ കൃത്യത കൊണ്ടുവരാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.